2012, നവംബർ 28, ബുധനാഴ്‌ച

കൂടൊഴിയുമ്പോള്‍


കൂടൊഴിയുമ്പോള്‍




പ്രിയ ജോര്‍ജ്ജ്,
കാലങ്ങള്‍ എത്രയോ കലണ്ടറിന്റെ താളുകളില്‍ നിന്ന് കൊഴിഞ്ഞു വീണപ്പോഴും
ഓര്‍മ്മകള്‍ ഗതകാലത്തിന്റെ ചുവരുകളില്‍ മഞ്ഞുകണങ്ങള്‍ പോലെ അവശേഷിക്കുന്നു
അന്നൊരു ഡിസംബര്‍ മാസത്തിലെ വൈകുന്നേരം അബൂദാബി ഇലക്ട്ര സ്ട്രീറ്റിലെ കമ്പനി
ഫ്ലാറ്റിലേക്ക് ആദ്യമായി താങ്കള്‍ കടന്നുവരുന്ന കാഴ്ച ........
നാട്ടില്‍ നിന്നും കൊണ്ടുവന്ന പലഹാരം നിറച്ച പെട്ടികള്‍ക്കൊപ്പം തുകല്‍ കോട്ടിന്റെ രൂപത്തില്‍
മുറിയിലേക്ക് തണുപ്പിനെയും നെഞ്ചിലേക്ക് ചേര്‍ത്തുപിടിച്ച് നിറഞ്ഞ ചിരിയോടെ ...
പരസ്പരം കൈകൊടുത്ത് നമ്മള്‍ പരിചയപ്പെടുന്ന ആ നിമിക്ഷം കണ്ണുകളില്‍ നിന്നും
ഇപ്പോഴും മായുന്നില്ല!
എപ്പോഴും ഭാര്യയേയും മകനെയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന
താങ്കള്‍ എനിക്ക് പ്രിയമുള്ള സുഹൃത്താകാന്‍ ഏറെനാള്‍ വേണ്ടിവന്നില്ല
എയര്‍പോര്‍ട്ട് റോഡിലുള്ള ചര്‍ച്ചിലേക്ക് ആദ്യമായി താങ്കളെ കൂട്ടിക്കൊണ്ടു പോകുന്നത് ഞാനായിരുന്നു!
അന്ന് ചിരിയുടെ അമിട്ടുകള്‍ പൊട്ടിച്ച താങ്കളുടെ ചോദ്യം അതിലെ നര്‍മ്മം
എങ്ങനെയാണ് ഞാന്‍ മറക്കുക!
നമുക്കെതിരെ നടന്നുവരുന്ന അറബിയെ നോക്കി താങ്കള്‍
"അച്ചോ ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ"
അതുകേട്ട് ഒന്നും മനസ്സിലാകാതെ അറബി നമ്മള്‍ രണ്ടുപേരെയും മാറി ..മാറി നോക്കി
വീണ്ടു താങ്കള്‍
"അച്ചോ ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ"
"ശൂ ഹാദാ മസ്കറാ?" (എന്തായിത് എന്നെ കളിയാക്കുകയാണോ?)
"അച്ചോ ഞാന്‍ ഭാസ്കരന്‍ അല്ലച്ചോ ജോര്‍ജ്ജ്'ആണച്ചോ"
ഒന്നും മനസ്സിലാകാതെ അറബി അന്ധാളിച്ച് എന്നെ നോക്കി!!!
"ഹാദാ ജദീദ് നഫര്‍ മാഫീമാലൂം അറബി" (ഇയാള്‍ പുതിയ ആളാണ്‌ അറബി അറിയില്ല)
"ശൂ കലം ഹുവ" (എന്താ ഇയാള്‍ പറഞ്ഞത് )
"സലാം" (അഭിവാദനം)
"സീന്‍ വ-അലൈക്കും അസ്സലാം" ( ശെരി നിനക്കും പ്രത്യഭിവാദനം)
നമ്മള്‍ മുന്നോട്ടു നടക്കുമ്പോള്‍ എന്റെ കൈയ്യില്‍ ചെറുതായിട്ട് കുട്ടികള്‍ ശ്രദ്ധക്ഷണിക്കാന്‍
മുതിര്‍ന്നവരുടെ കൈയ്യില്‍ ചൊറിയുന്നതുപോലെ താങ്കള്‍ ചൊറിഞ്ഞു
"നൗഷാദേ; ഇവിടെ എന്തോരം അച്ഛന്മാരാണ് !"
"എവിടെ?"
നാലുപാടുമുള്ള അറബികളെ ചൂണ്ടി
"ദേ.....നോക്ക്"
ഞാന്‍ മനസ്സാലെ ഊറിച്ചിരിച്ചു
"നമ്മുടെ നാട്ടിലെ അച്ഛന്മാര്‍ ളോഹയുടെ പുറത്തു അരയില്‍ കറുത്ത ബെല്‍റ്റ്‌ കെട്ടും;
ഇവിടത്തെ അച്ഛന്മാര്‍ ളോഹയില്‍ കെട്ടില്ല തലയില്‍ കെട്ടും; ഇവരെല്ലാം ഏതു സഭയുടെ
അച്ഛന്മാരോ ആവോ.................?"
ചിരി നിയന്ത്രിക്കാന്‍ കഴിയാതെ ഞാന്‍ അമിട്ട് പൊട്ടുന്ന മാതിരി ചിരിച്ചു
കാര്യമറിയാതെ പകച്ചു നോക്കുന്ന താങ്കള്‍ !
മാതാവ് കുട്ടികളെ പഠിപ്പിക്കുന്നപോലെ കാലം വയമ്പില്‍ മുക്കി അറിവുകള്‍ താങ്കളുടെ
നാവില്‍ പകര്‍ന്നുതന്നു അതിനൊക്കെ അപ്പുറത്ത് അറിവില്ലായ്മ കരുതിവെച്ചത് ..............എന്തായിരുന്നു!!!
ഒരിക്കല്‍ കുടുംബകാര്യം അന്വേഷിക്കുമ്പോള്‍ താങ്കള്‍ എന്നോട് മനസ്സ് തുറന്നു
ഭാര്യക്കും മകനും ഒപ്പം റോയല്‍ഭൂട്ടാനില്‍ മകന്‍ രണ്ടാം തരത്തില്‍ പഠിക്കുന്നു
രണ്ടാള്‍ക്കും ഒരാശുപത്രിയില്‍ ജോലി നാട്ടില്‍ ഒരു പുതിയ വീട് പണിയണം എന്ന സ്വപ്നം
അലട്ടാന്‍ തുടങ്ങിയപ്പോള്‍ അബൂദാബി തിരഞ്ഞെടുത്തു
ഭാര്യയും മകനും ഇപ്പോള്‍ ഭൂട്ടാനിലാണ്
ഉറുമ്പുകള്‍ ആഹാരം ശേഖരിക്കുന്നപോലെ ഓരോ തുട്ടുകളും എണ്ണിത്തിട്ടപ്പെടുത്തി
വീടിന്റെ ഓരോ പ്ലാനും മനസ്സിലിട്ട് മിനഞ്ഞു .....ജോലിയുടെ ഓരോ ഇടവേളയിലും
പുതിയ വീടിനെക്കുറിച്ചും ഭാര്യയുടെ കഷ്ടപ്പാടിനെക്കുറിച്ചും അടിക്കടി എന്നോട് പറയുമായിരുന്നു
താങ്കളുടെ ലുബ്ധതയെ എപ്പോഴും കളിയായി പരാമര്‍ശിക്കുന്ന എന്നോട് വെറും ഒരു ചിരിയില്‍
മറുപടി ഒതുക്കുന്ന താങ്കളുടെ മനസ്സ് ഇപ്പോള്‍ എനിക്ക് വായിച്ചെടുക്കാം എന്റെ അന്നത്തെ പ്രായത്തിന്
അത് കഴിയുമായിരുന്നില്ല
"അച്ചായോ നിങ്ങള്‍ക്ക് ഒരു കുട്ടിയല്ലേയുള്ളൂ എന്ത് പറ്റി അടുത്തത് പെട്ടന്ന് വേണ്ടെന്നു വെച്ചോ?"
"അതല്ലടോ ഭാര്യക്ക് ആദ്യപ്രസവത്തില്‍വലിയ കുഴപ്പമുണ്ടായിരുന്നു ഇനി പ്രസവിക്കാനോ
ഗര്‍ഭംധരിക്കാനോ പാടില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞിരുന്നത് പ്രസവം നിര്‍ത്താനും പാടില്ല;
അവസാനം പറഞ്ഞ പണി ഞാന്‍ തന്നെ നടത്തി ഇനി ഞാന്‍ കാരണം അവളുടെ ജീവന്
ഒരു കുഴപ്പവും വരാന്‍ പാടില്ല"
"അയ്യോ കഷ്ടമായി അതിനുള്ള ആയിരം സൂത്രപ്പണികള്‍ ഉള്ളപ്പോള്‍ ഇങ്ങനെ"
"അല്ലടോ അതിനൊന്നും ഒരു ഗ്യാരണ്ടിയുമില്ല ഇതാകുമ്പോള്‍ പേടിക്കണ്ട പാവം ......
അവളെ ഇല്ലാതാക്കി എനിക്ക് എന്ത് ജീവിതം ; അതുമല്ല
കര്‍ത്താവ്‌ ഈശോമിശിഹാ പറഞ്ഞിരിക്കുന്നത്
നീ ഉണ്ടില്ലെങ്കിലും അവളെ ഊട്ടണം
ഈ ഉടുത്തില്ലെങ്കിലും അവളെ ഉടുപ്പിക്കണം അത് ഞാനായിട്ട് തിരുതണ്ടല്ലോ"
ചിരിയും, കളിയും, തര്‍ക്കങ്ങളും നിത്യേന തുടര്‍ന്ന് പോകുമ്പോള്‍
എപ്പോഴായിരുന്നു അത് സംഭവിച്ചത് !!!
ആരുടെയെങ്കിലും ഓര്‍മ്മകളില്‍ അച്ചായന്‍ അവശേഷിക്കുന്നെങ്കില്‍ അതിലൊന്ന് എന്റെ മനസ്സിലാണ്
തണുത്തു വിറങ്ങലിച്ച മരണത്തിന്റെ കയങ്ങളിലേക്ക് സ്വമേധയാ ഇറങ്ങിപ്പോയ താങ്കള്‍
ജീവിതത്തിന്റെ ഇടനാഴിയില്‍ എന്നെ വേട്ടയാടാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി
ആ സംഭവം ഭീതിയോടെ ഇന്നും എന്റെ രാത്രികളെ നിദ്രാവിഹീനമാക്കുന്നു .....
അന്ന് നല്ല സുഖമില്ലായെന്ന് പറഞ്ഞ് താങ്കള്‍ റൂമിലേക്ക്‌ പോയി ഒരു തുണ്ടം കയറില്‍
തന്റെ ജീവനെ ഉപേക്ഷിക്കാന്‍ ആയിരുന്നോ? നല്ല കൂട്ടുകാര്‍ ആയിരുന്നിട്ടും ഇങ്ങനെയൊരു അഗ്നി
ഉള്ളില്‍ എരിയുന്നത് താങ്കള്‍ എന്നോട് പറഞ്ഞിരുന്നില്ല രാത്രിയില്‍ ലൈറ്റ്‌ ഇടാതെ എഴുന്നേറ്റിരുന്ന്
ചിന്തിക്കുന്നത് പലപ്പോഴും ഞാന്‍ കണ്ടിരുന്നു എന്റെ ചോദ്യത്തിന് കൃത്യമായ ഒരു മറുപടി
കിട്ടിയിരുന്നില്ല ഞാനും ചിന്തിച്ചിരുന്നു മനസ്സില്‍ വീടിന്റെ പ്ലാന്‍ വരക്കുകയായിരിക്കും!
ചുറ്റും കൂടിയ പോലീസ്സ്കാര്‍ താങ്കളുടെ ശരീരം ഹോസ്പിറ്റലിലേക്ക് മാറ്റി നമ്മുടെ റൂമും ലോക്ക് ചെയ്തു
ഒരുമിച്ചു താമസിച്ച എന്റെ കൈകളിലും അവര്‍ ലോക്ക് ഇട്ട് പൂട്ടി...
കാര്യമറിയാതെ മിഴിച്ചുനിന്ന എന്നോട് അവര്‍ അനേകം ചോദ്യങ്ങള്‍ ചോദിച്ചിരുന്നു
അതില്‍ അറിയാവുന്ന കാര്യങ്ങള്‍ക്ക് ഞാനും മറുപടി കൊടുത്തിരുന്നു
ദിവസങ്ങള്‍ക്ക് ശേഷം താങ്കളുടെ ഡയറിയില്‍ നിന്നും കിട്ടിയ കുറിപ്പില്‍ മരണ കാരണം വെക്തമായിരുന്നു
ഭര്‍ത്താവില്ലാത്ത അവസ്ഥയില്‍ ഒരു റോയല്‍ഭൂട്ടാന്‍ കാരനായ ഡോക്ടറോടൊപ്പം ഭാര്യ തന്റെ ജീവിതം
വഴിതിരിച്ച് വിട്ടിരുന്നു !!!
ജയിലഴികളില്‍ ഒടുങ്ങുമെന്ന് കരുതിയിരുന്ന എന്റെ ജീവിതം
"യാ അല്ലാഹ് .......സീര്‍ "
എന്ന ഒറ്റവാക്കില്‍ പുറത്തേയ്ക്ക് തുറക്കുകയായിരുന്നു.......
താങ്കളുടെ ഓര്‍മ്മകളും പ്രതീക്ഷകളും നിറഞ്ഞ ആ ഫ്ലാറ്റ് പുതിയ വീടിന്റെ എസ്റ്റിമേറ്റും,പ്ലാനും
കൂട്ടിയും കുറച്ചും മറ്റാര്‍ക്കോ വേണ്ടി അടഞ്ഞുകിടന്നു ...............!
ഏതോ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ ആരും വരാനില്ല എന്ന് അറിയാമെങ്കിലും
പൂജ്യം ഡിഗ്രിക്ക് താഴെ തണുപ്പിനെ പുണര്‍ന്ന് എന്റെ പ്രിയ സുഹൃത്തും കാത്തിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...