ഉറക്കമില്ലാത്തവരുടെ രാത്രികൾ
ഇറക്കമില്ലാത്ത കടലിന്റെ -
തിരകൾ പോലെയാണ്,
നുരഞ്ഞു പതഞ്ഞു പൊന്തിയ
ഒരു മദ്യക്കുപ്പിപോലെ
കാൽവരിയിൽ മരണം കാത്തു കഴിയുന്ന
കുരിശിലേറ്റിയ സ്വപ്നങ്ങളുടെ
ഉയിർത്തെഴുന്നേൽപ്പിന്റെ-
ഞായറാഴ്ചയാണ്
മഞ്ഞുതുള്ളിയെ ശിരസ്സിലേറ്റിയ
കുഞ്ഞു പുൽനാമ്പിന്റെ
സമാധിപോലെ-
പ്രഭാതത്തിൽ നിലം പൊത്തുന്ന
കിനാവുകളാണ്, പ്രതീക്ഷകളാണ്
നിലാവത്തു വെള്ളക്കുതിരയിൽ
മന്ദമാരുതനിലാടിയാടി കുന്നിറങ്ങിവരുന്ന
അറബിക്കഥകൾ പറയുന്ന
കാമുകിയുടെ ചുടു നിശ്വാസമാണ്
ഉറക്കമില്ലാത്തവരുടെ രാത്രികൾ
രോഗികളുടെ നിലവിളികളാണ്,
മരിച്ചവരുടെ കാലൊച്ചകളാണ്,
ചൂട്ടുമായി വരുന്ന മാടനും,
ചുണ്ണാമ്പ് ചോദിച്ചെത്തുന്ന യക്ഷിയും,
ജീവനെടുക്കാൻ വരുന്ന കാലനും...
പതിയിരിക്കുന്ന കൂറ്റാംകൂറ്റിരുട്ടാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ