2020, ജൂൺ 18, വ്യാഴാഴ്‌ച

"മാറ്റൊലി"


പാതയ്ക്കരിലൊരു പാറാവുകാരന്
പാതിമിഴി പൊത്തിക്കരയണുണ്ട്
പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട്
പട്ടണം മറപറ്റി തേങ്ങണുണ്ട്
 
അടിയന്റെ കുടിലിലൊരു അടിയാത്തി പെറ്റിട്ട്
ചാണകത്തറയില് കിടക്കണുണ്ട്
കുരുതിയ്ക്ക് നേര്ന്നൊരു കോഴിയെ തിന്നിട്ട്
കോരനോ മോന്തി മയങ്ങണുണ്ട്
 
ചുടലപ്പറമ്പിലെ കരിമ്പനക്കൂട്ടത്തില്
ചുടലയോ സാരിയഴിക്കണുണ്ട്
ചപലമാം മോഹങ്ങള് ഉള്ളില് നിറച്ചിട്ട്
കൂമനോ ചുള്ളിയൊടിക്കണുണ്ട്
 
തെക്കേലെ തമ്പ്രാന്റെ തൊടിയിലെ പട്ടിക്ക്
അന്തിമയങ്ങിയാല് തൂക്കമാണ്
നേരം വെളുക്കുമ്പോള് തമ്പ്രാനുറങ്ങുമ്പോള്
പട്ടിയോ കാവല് തുടരണുണ്ട്
 
കാലത്തിന് സൂചിക മെല്ലെ മറിഞ്ഞുപോയ്‌
തമ്പ്രാന്റെ പട്ടീടെ പല്ല്പോയി
അന്നൊരു രാവില് ചുടലയോ ചത്തുപോയ്
തമ്പ്രാന് നേരത്തെ വീട്ടിലെത്തി
 
വാതിലില് തുരുതുരെ തട്ടുന്ന നേരത്ത്
ഉള്ളില്നിന്നും 'കിടാത്തി' ചൊല്ലി
ഇപ്പോള് ഒരാളുണ്ട് ഇന്നേയ്ക്ക് പോവുക
നാളെ നേരത്തെ ഇല്ലത്ത് വന്ന്കൊള്ളൂ .
 
(വയല് ബുക്സ്‌ പ്രസിദ്ധീകരിച്ച "ചതുപ്പ് നിലങ്ങളില് വിത്തെറിയുന്നവര്" എന്ന
കവിതാസമാഹാരത്തില് പ്രസിദ്ധീകരിച്ച എന്റെ കവിത )

2019, നവംബർ 6, ബുധനാഴ്‌ച

വഴിയിലെ മുറിബീഡി


വഴിയിലെ മുറിബീഡി
വഴിയിലെ മുറിബീഡി നീ
അവിടുപേക്ഷിക്കുക...മുറിബീഡി
അതെൻ കീശയിൽ,
കീശയിൽ നിന്ന് വീണതാണ്
ഇനിയാരോ വരും പുറകിൽ
ഇനിയാരോ ...
കയ്യിലെ തീപ്പന്തം കൊളുത്തുക-
ബീഡിയിൽ,
കെട്ടുപോകുന്നതിനു മുമ്പ്,
മുമ്പ്-
കുത്തിക്കെടുത്തുക
ഇനിയാരോ
ഒരു വഴിയാത്രികൻ
തോളിൽ ഭാണ്ഡം,
ജഡ, മുഷിഞ്ഞു കീറിയ,
മുഷിഞ്ഞു കീറിയ, നാറിയ
തെരുവിൽ വലിച്ചുകീറി
എരിഞ്ഞൊരു നോവും
തിരഞ്ഞു ആരോ ഒരു സഹയാത്രികൻ
അവനുള്ളതാണ്,
ഈ, വഴിയിലെ
മുറിബീഡി,
വലിച്ചുതീർക്കണം ചുമച്ചു...ചുമച്ചു
മരിക്കുന്നതിന് മുന്നേ-
യെടുത്തുമാറ്റരുത്‌
സഹയാത്രികൻ
അവനുള്ളതാണ്
കൊഴിഞ്ഞുവീണ മുറിബീഡി
***********************
അവൾ നടക്കുന്ന പാതയിൽ
തന്നെ ഒടുങ്ങട്ടെ,
ഒടുങ്ങട്ടെ പ്രണയവും,
നോവുള്ള പ്രണയവും
അവസാന പുകയ്ക്കുള്ള ദാഹവും-
പേറി നടന്നൊരാത്മാവിനെ
നിമഞ്ജനം ചെയ്തൊരു വഴിയിലെ-
മുറിബീഡി.

2019, ജൂലൈ 15, തിങ്കളാഴ്‌ച

ഉറക്കമില്ലാത്തവരുടെ രാത്രികൾ


ഉറക്കമില്ലാത്തവരുടെ രാത്രികൾ 
ഇറക്കമില്ലാത്ത കടലിന്റെ -
തിരകൾ പോലെയാണ്,
നുരഞ്ഞു പതഞ്ഞു പൊന്തിയ
ഒരു മദ്യക്കുപ്പിപോലെ

കാൽവരിയിൽ മരണം കാത്തു കഴിയുന്ന
കുരിശിലേറ്റിയ സ്വപ്നങ്ങളുടെ
ഉയിർത്തെഴുന്നേൽപ്പിന്റെ-
ഞായറാഴ്ചയാണ്

മഞ്ഞുതുള്ളിയെ ശിരസ്സിലേറ്റിയ
കുഞ്ഞു പുൽനാമ്പിന്റെ
സമാധിപോലെ-
പ്രഭാതത്തിൽ നിലം പൊത്തുന്ന
കിനാവുകളാണ്, പ്രതീക്ഷകളാണ്

നിലാവത്തു വെള്ളക്കുതിരയിൽ
മന്ദമാരുതനിലാടിയാടി കുന്നിറങ്ങിവരുന്ന
അറബിക്കഥകൾ പറയുന്ന
കാമുകിയുടെ ചുടു നിശ്വാസമാണ്

ഉറക്കമില്ലാത്തവരുടെ രാത്രികൾ
രോഗികളുടെ നിലവിളികളാണ്,
മരിച്ചവരുടെ കാലൊച്ചകളാണ്,
ചൂട്ടുമായി വരുന്ന മാടനും,
ചുണ്ണാമ്പ് ചോദിച്ചെത്തുന്ന യക്ഷിയും,
ജീവനെടുക്കാൻ വരുന്ന കാലനും...
പതിയിരിക്കുന്ന കൂറ്റാംകൂറ്റിരുട്ടാണ്

2019, ജനുവരി 20, ഞായറാഴ്‌ച

പിൻവിളി .....പിന്നെ ഒരു ഉൾവിളി



വ്യപിചാരം കഴിഞ്ഞു 
ഇറങ്ങി നടക്കുമ്പോൾ 
അവൾ പിന്നിൽ നിന്നും-
വിളിച്ചു പറഞ്ഞു
കുളിച്ചു ശുദ്ധമായിപ്പോകൂ
നിങ്ങൾ പോകുന്ന വഴിക്കു
വല്ല പള്ളിയിലും -
കയറേണ്ടി വന്നാലോ!
(ഭർത്താവ് മരണപ്പെട്ടു
വീട്ടു ജോലിയ്ക്കു വന്നു
ചതിയിൽപ്പെട്ട സ്ത്രീ) 

"നീ പോകുന്ന ഇടങ്ങളിലൊക്കെ 
ഞാനുണ്ട് എന്നെ അന്വേഷിച്ചു 
നീ കുന്നുകളും, സമതലങ്ങളും, 
കാനനങ്ങളും താണ്ടുന്നതെന്തിന്"

2018, ഏപ്രിൽ 14, ശനിയാഴ്‌ച

വഴികൾ

വാതിലുകൾ തുറന്നു കിടക്കുമ്പോഴും
നാം ഒളിഞ്ഞു നോക്കുന്നു!


നന്മയുടെ പർവതങ്ങൾ, സഹാനുഭൂതിയുടെ
സമതലങ്ങൾ, ഉത്ഭവത്തിന്റെ കാനനങ്ങളും
ഒരു വിളിപ്പാടകലെ

കാഴ്ചകൾക്ക് മുഞ്ഞ ബാധിച്ചാൽ
ദൂരമേറുന്നു നാം അകലുന്നു

വാക്കുകൾ അവസാനിക്കുന്നിടത്തു നിന്നും നീ
തുടങ്ങണം അവിടെയാണ് നാമുള്ളതു
വഴി ഒന്നുതന്നെയാണ് ലക്ഷ്യമാണ്
ദൂരമളക്കുന്നതു

കാഠിന്യം നിന്റെ മനസ്സിലാണ്
വഴികൾ തെളിഞ്ഞുതന്നെയിരിക്കുന്നു

വാതിലുകൾ തുറന്നുതന്നെ കിടക്കുന്നു
എന്നിട്ടും നാം.

2018, മാർച്ച് 26, തിങ്കളാഴ്‌ച

"കാഴ്ച്ചകള്‍ക്കുമപ്പുറം"

"കാഴ്ച്ചകള്‍ക്കുമപ്പുറം"
സൂര്യന്‍ അസ്തമിക്കുന്ന
മഞ്ഞ വെളിച്ചത്തിനടുത്താണ്
സ്വര്‍ഗ്ഗം, ഒരായിരം മാലാഖമാര്‍ 
ദൈവസന്നിധിയില്‍
ഖവാലി പാടി പ്രപഞ്ച രഹസ്യത്തിലെ
ഉരുക്കഴിക്കുന്ന സംഗമസ്ഥാനം...!

രാപ്പറവ കൂടുക്കൂട്ടാന്‍ ഇണയെത്തിരയുന്നതും
കവിഭാവനയ്ക്ക് നിറം പകരാന്‍ മനസ്സ്
ഊര്‍ന്നിറങ്ങുന്നതും ദൂരെ ആകാശ ശൈലത്തിലെ
മഞ്ഞവെളിച്ചത്തിനുള്ളിലാണ്...!
റൂഹുകള്‍ പെരുന്നാളുകൂടാന്‍
ബറാഅത്ത്'രാവില്‍ ഒത്തുകൂടുന്നതും
പിറവിക്കുമുന്നെ പൊക്കിള്‍ക്കൊടി
അറുത്ത്‌മാറ്റിയ കുഞ്ഞുങ്ങള്‍
പാവക്കുട്ടിയെ തേടുന്നതും
ആ മഞ്ഞവെളിച്ചത്തിനുള്ളിലാണ്...!
വിരിയാതെപോയ പ്രണയപുഷ്പങ്ങളെ
തഴുകിത്തലോടി തൈലം പൂശുന്ന
മാലാഖമാരും
കരിഞ്ഞുണങ്ങിയ സ്വപ്നങ്ങളെ
തഴുകിത്തലോടുന്ന ഗസ്സല്‍ ഗായകരും
അമൃത്കടയുന്നത്
ആ മഞ്ഞ വെളിച്ചതിനുള്ളിലാണ് ...!
നീ എന്നെ തിരയുന്നതും
കാറ്റെടുത്ത നിന്റെ തട്ടം ഞാന്‍
തിരയുന്നതും .........
കണ്ണുനീരില്‍ കുതിര്‍ന്നുപോയ
സുറുമ കറുത്ത ഗുല്‍മോഹര്‍ വിരിയുന്ന
പൂന്തോട്ടമാകുന്നതും .......ആ മഞ്ഞവെളിച്ചത്തിനുള്ളിലാണ് ....!

2018, ഫെബ്രുവരി 3, ശനിയാഴ്‌ച

വെളിപാടുകൾ




ചങ്ങാതീ ....ഇവിടം ശൂന്യമാണ് 
നീ തിരയുന്നതെല്ലാം ഇവിടെയ്ക്ക്
നീ തന്നെ കൊണ്ട് വരേണ്ടതാണ്....!
കാര്‍മേഘങ്ങള്‍ക്കും അപ്പുറം 
നീ തിരയുന്നതല്ലാതെ 
കാല്‍ച്ചുവട്ടില്‍ ആരും നോക്കുന്നില്ലല്ലോ,
ജന്നത്തില്‍ ഒരു ഹൂറാനിയുമില്ല....!
നിന്റെ വാരിയെല്ലില്‍ അവളുണ്ട് 
അവളെ നീതന്നെ സൃക്ഷ്ടിക്കണം, 
നരകത്തില്‍ വിറകും തീയും 
നീ തന്നെ നല്‍കണം....!
ഞാനില്ലാതെ അനേകം രാവുകള്‍ ദിനങ്ങള്‍ 
കഴിഞ്ഞുപോയതും, വരാനുള്ളതും 
ഇതിനിടയിലുള്ള "വര്‍ത്തമാനത്തില്‍"
നീ കാണാതെപോയ മനസ്സാണ് "കവി"
ഓരോ കവിയും കാലമാണ് 
നിന്റെ മുന്നിലുള്ളത് 
കവി പകര്‍ന്ന കവിതയല്ല 
നിന്റെ വര്‍ത്തമാനമാണ്!
കാലം: നീയും ഞാനും മാത്രമല്ല 
നമ്മള്‍ എന്ന് തിരുത്തിവായിക്കാന്‍ 
കഴിഞ്ഞാല്‍ അവിടെ അവസാനിക്കും 
നിന്റെ അന്വേഷണം ....!

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...