2013, ജൂലൈ 7, ഞായറാഴ്‌ച

"മയില്‍പ്പീലി "



"അമ്മൂട്ടീ ......മോളെ ...അമ്മൂ.........,പല്ല്തേയ്ക്കുന്ന ബ്രുഷും എടുത്തു പൈപ്പിനടുത്ത് പോയിട്ട് -
ഒരു മണിക്കൂറായി സ്കൂളില്‍ പോകേണ്ടതല്ലേ, മോളെ ....അമ്മൂ......"
"ങ്ങാ.........ഞാന്‍ ഇവിടുണ്ട്"
"എവിടാണ് .."
"ഞാന്‍ കുളിക്കുവാണ് അമ്മേ..."
"നീ അവിടെത്തന്നെ നിന്നോളൂ ഇന്ന് സ്കൂളില്‍ പോകണ്ടേ"
"ഓ ..കഴിഞ്ഞു "
"ഒന്ന് പെട്ടന്നാകട്ടെ"
അകത്തു കടന്നുപോയ അമ്മ തോര്‍ത്തുമായി കാത്തുനിന്നു കുളികഴിഞ്ഞുവന്ന കുട്ടിയുടെ തല
നന്നായി തുടച്ചുകൊടുക്കുന്നതിനിടയില്‍ തലയില്‍ വിരലുകളോടിച്ച് 'പേന്‍' തിരഞ്ഞു
"ഒന്ന് വിടമ്മേ..."
"നിന്റെ തലനിറച്ചും പേനാണ്, ചാളപോലുള്ള പേന്‍ ..."
'ഓ ..ഒന്നുമില്ല അമ്മ ഇന്നലെയും നോക്കിയതല്ലേ വിടെന്നെ"
"നീ തിന്നുന്നതെല്ലാം പേനായിട്ടാണ് കുരുക്കുന്നത് "
അമ്മയുടെ കയ്യില്‍നിന്നും കുട്ടി കുതറിയോടി
'ഡി ...പെട്ടന്നാകട്ടെ ഒമ്പത് മണികഴിഞ്ഞു ബെല്ലടിക്കുന്നതിനു മുമ്പ് നീ അങ്ങെത്തുമോ?, നല്ല
മഴക്കോളുണ്ട്, ബാഗില്‍ കുടയെടുത്ത് വെയ്ക്കാന്‍ മറക്കണ്ട .."
അടുക്കളയില്‍നിന്നും ടിഫന്‍ക്യാരിയറില്‍ ചോറും, കറിയുമെല്ലാം എടുത്തുവെച്ചു തോളില്‍കിടന്ന
തോര്‍ത്ത്‌കൊണ്ട് ആ പാത്രത്തിന്റെ പുറം തുടക്കുന്നതിനിടയില്‍ മകളെ
അടുത്ത കൈകൊണ്ട് കടന്നുപിടിച്ചു
"ഇങ്ങനാണോ? മുടിചീകുന്നത്"
"ഞാന്‍ ചീകിക്കൊള്ളാം.."
"ഓ ..നീ ചീകിയാല്‍ നല്ല രസമായിരിക്കും"
"ചീപ്പില്‍ കടന്നുപിടിച്ച് കുട്ടിയുടെ തലമുടി രണ്ട്സൈഡില്‍ വകുന്നു തെറ്റിയിട്ടു റിബണും കെട്ടി
ബാഗില്‍ ടിഫന്‍ വെക്കുന്നതിനിടയില്‍
"ഉച്ചക്ക് കളയാതെ മൊത്തവും തിന്നോളണം"
"ഓംലെറ്റുണ്ടോ "
"വെച്ചിട്ടുണ്ട്, ചോദ്യം കേട്ടാല്‍തോന്നും ഇപ്പോള്‍ എല്ലാം തിന്നുമെന്ന്"
"വ്വ..... വ്വവ്വ ......"
"നീ ഗോഷ്ടി കാണിക്കയാണോ?, വരുന്നതുകണ്ടില്ലേ ...കോല്പോലെ "
"ഞാന്‍ ഇങ്ങനെയിരുന്നാല്‍ മതി എന്റെ അച്ഛനെപ്പോലെ"
"രണ്ടിനെയും ഒരു കയറില്‍ കെട്ടാം, ആഹാരം ഞാന്‍ വല്ല കൊലുംകൊണ്ട് കുത്തിയിറക്കണം"
കുട്ടി റെഡിയായി ബാഗെടുത്ത് തോളിലിട്ട് പുറത്തേയ്ക്ക് ഇറങ്ങിയതും മഴ ചാറാന്‍ തുടങ്ങി
അമ്മ പുറകില്‍നിന്നും വിളിച്ചുപറഞ്ഞു
"മോളൂ .....പാട വരമ്പില്‍ക്കൂടി ശ്രദ്ധിച്ച് നടക്കണം ചെളി ഉടുപ്പില്‍ വീഴരുത്, തോട്ടില്‍ വെള്ളം കൂടുതലാണെങ്കില്‍ മുറിച്ച് കടക്കരുത് തിരികെ വന്നോളണം"
"ശെരി അമ്മ മഴനനയാതെ അകത്തുപൊയ്ക്കോ"
കണ്ണെടുക്കാതെ കുട്ടിയെ നോക്കിനില്‍ക്കുന്ന അമ്മ
"കുണുങ്ങി.... കുണുങ്ങി......പോകുന്നത് കണ്ടില്ലേ ...കുറുമ്പി "
അവര്‍ ആരോടെന്നില്ലാതെ പറഞ്ഞു
കുട്ടി മുന്നോട്ടു നടക്കുംതോറും മഴ ഏറിയേറി വന്നു എത്ര ശ്രദ്ധിച്ചിട്ടും ചെരുപ്പില്‍നിന്നും
തെറിച്ച ചെളിവെള്ളം പാവാട മുഴുവന്‍ പുള്ളികുത്തി
പാടവരമ്പില്‍ മഴയത്ത്
"ക്രോം ...ക്രോം......"
പാടിയിരുന്ന തവളകള്‍ കുട്ടിയെക്കണ്ട് പാടത്തേയ്ക്ക് ഹൈജമ്പ് ചെയ്തു
തോടിന്റെ കരയെത്തുമ്പോള്‍ അത് കരകവിഞ്ഞ് ഒഴുകുകയാണ് കുട്ടി ചുറ്റും നോക്കി
തന്റെ അടുത്തേക്ക് ആരോ ഒരാള്‍ കുടപിടിച്ച് നടന്നടുക്കുന്നു!!! അമ്മയായിരിക്കുമോ?
മഴയില്‍ ആളെ ദൃശ്യമല്ല കുട്ടി അല്‍പ്പനേരം അവിടെ നിന്നു
അടുത്ത് വന്നപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്
അടുത്ത വീട്ടിലുള്ള അപ്പൂസിന്റെ അച്ഛന്‍ രഘുമാമന്‍
"എന്താ മോളൂ ...എന്താ നില്‍ക്കുന്നെ ..."
"തോട്ടില്‍ നിറച്ചും വെള്ളം"
"ശെരിയാണെല്ലോ..., വരൂ മാമന്‍ അക്കരെ കടത്തിവിടാം"
കുട്ടിയെ എടുത്തുയര്‍ത്തി അയാള്‍ തോട് മുറിച്ച് കടന്നു
"താങ്ക്സ് മാമാ ..."
"ശെരി മോളെ മാമന് പാടത്ത് ജോലിയുണ്ട് മോള്‍ ഒറ്റയ്ക്ക് പോകില്ലേ "
"ഞാന്‍ പൊയ്ക്കൊള്ളാം .."
ഇന്ന് സ്കൂളില്‍ നിന്നും അവള്‍ക്കൊരു സമ്മാനം കിട്ടി ഒരു മയില്‍പ്പീലി കൂട്ടുകാരി രേണുക
കൊടുത്തതാണ്
പുസ്തകത്തിനകത്ത് ആകാശം കാണിക്കാതെ വെച്ചാല്‍ പ്രസവിക്കുമത്രേ!!!
തെങ്ങിന്‍മടലിലെ പൂപ്പലാണത്രേ അതിനു ആഹാരം!!!
പ്രസവിച്ചാല്‍ ഒന്നിനെ കൂട്ടുകാരി സന്ധ്യക്ക് കൊടുക്കണം, ഒന്ന് റസ്യക്കും, പിന്നെ ഒന്ന് രഘുമാമന്റെ
മകന്‍ അപ്പൂസിനും ആ മാമനല്ലേ എന്നെ തോട് കടത്തി ഇന്ന് സ്കൂളില്‍ വിട്ടത് അതോണ്ടല്ലേ എനിക്ക്
മയില്‍പ്പീലി കിട്ടിയത് ........
വഴിവക്കിലെ തവളകള്‍ രാവിലെ തുടങ്ങിയതാണ്
"ക്രോം ....ക്രോം ..."
മഴയായതുകൊണ്ട് ഇവറ്റകള്‍ ഒന്നും കഴിച്ചിട്ടുണ്ടാവില്ല അതായിരിക്കും കരയുന്നത്
മഴ അപ്പോഴും ചെറുതായി പെയ്യുന്നുണ്ടായിരുന്നു
തോട്ടില്‍ വെള്ളം കുറഞ്ഞിട്ടില്ല കുറച്ചുനേരം കുട്ടി നാലുപാടും വീക്ഷിച്ചു
പിന്നെ കരയാന്‍ ആരംഭിച്ചു ......
"മോളെ ..അവിടെ നിന്നോ തോട്ടില്‍ ഇറങ്ങണ്ട മാമന്‍ ഇക്കരെ കടത്തിവിടാം"
"ങ്ങാ.......രഘുമാമന്‍ ......കുട്ടിയുടെ മുഖത്ത് തുമ്പപ്പൂവിരിഞ്ഞു
അയാള്‍ വന്നതും കുട്ടിയെ താങ്ങിയെടുത്തു തോടും കടന്ന് നടന്നു!!!
"എന്നെ നിലത്ത് ഇറക്കൂ മാമാ ... ഇനി ഞാന്‍ നടന്നോളാം..."
അയാള്‍ മറുപടി പറഞ്ഞില്ല
കുട്ടി കയ്യും കാലും ഇളക്കിച്ചിരിച്ചു ....
"ഏയ്‌......ഏയ്‌......ഏയ്‌....."
അയാളുടെ മുഖത്ത്നോക്കിയ കുട്ടി ഭാവവെത്യാസം കണ്ട് ഭയന്നു!!!
"എനിക്ക് പേടിയാവുന്നു മാമാ..... എന്നെ നിലത്തിറക്കൂ...... ഇനി മോള്‍ നടന്നോളാം"
കുട്ടിയുടെ തോളില്‍ കിടന്ന ബാഗില്‍ തുറന്നിരുന്ന ഭാഗത്തുകൂടി ഒരു പുസ്തകം നിലത്ത് വീണു
" മാമാ എന്റെ പുസ്തകം, അതിനുള്ളിലാ മയില്‍പ്പീലി ....."
കുട്ടി കരയാന്‍ തുടങ്ങി
അയാള്‍ ധൃതിയില്‍ അടുത്തുകണ്ട കുറ്റിക്കാട്ടിലേക്ക് കുട്ടിയുമായി കയറി കുട്ടിയെ നിലത്ത് കിടത്തി!!!
മഴ തകൃതിയായി പെയ്യാന്‍ തുടങ്ങി ഇടിയും ,കാറ്റും .....വയലോലകള്‍ താന്ധവനൃത്തമാടി
തെങ്ങുകള്‍ കടപുഴുകി വീണു .....!
പ്രസവം കാത്തു പുസ്തകത്താളില്‍ കഴിഞ്ഞ മയില്‍പ്പീലി താഴെവീണ് മാനം കണ്ടു!!!
അയാള്‍ ഒരു കാട്ടാളനെപ്പോലെ എഴുന്നേറ്റ് വിജയഭാവത്തോടെ നടന്നു
വഴിയില്‍ തവളയെ നോക്കിയിരുന്ന കരിമൂര്‍ഖന്‍ അയാളുടെ കാലില്‍ പിടുത്തമിട്ടു !!!
മഴയും, കാറ്റും, ഇടിയും.........കുലംകുത്തിയൊഴുകുന്ന തോടും താണ്ടി കരിമൂര്‍ഖന്‍
അടുത്ത കുറ്റിക്കാട്ടില്‍ ഇര'തേടിയിരുന്നു.

2013, ജൂലൈ 3, ബുധനാഴ്‌ച

"ഊടും പാവും"

"ഊടും പാവും"

"ഉമ്മോ .....ഉമ്മാ......."
"നീ നിന്റെ പാട്ടിന് പോടാ......എനിക്ക് നിന്നെ കാണണ്ട, നീ എന്നെയും"
"ഉമ്മാ ഇത് ഞാനാണ് "
"എനിക്ക് നിന്റെ ശബ്ദം തിരിച്ചരിഞ്ഞൂടെ,....."
ചങ്കൊന്നു പിടഞ്ഞു അടഞ്ഞ വാതിലിനെ നോക്കി അയാള്‍ വീണ്ടും
"ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് നിങ്ങള്‍ എന്നോട് ......ഇങ്ങനെ"
"നിനക്ക് ഒന്നും അറിഞ്ഞൂടെ നീ എല്ലാം മറക്കും ഞാന്‍ മറക്കില്ല, അന്നേ ഞാനും, ഉപ്പയും പറഞ്ഞതാണ്
നിന്റെ മകളെ അനസ്സി'നെക്കൊണ്ട് കെട്ടിക്കാന്‍ അടിച്ചാലും, പിടിച്ചാലും നിന്റെ മരുമകന്‍
നിന്റെ കൂടെ നില്‍ക്കുമെന്ന് നീ ചെവിക്കൊണ്ടില്ല നിനക്ക് ഞങ്ങളുടെ വാക്ക് ഒന്നുമല്ല"
"അതിനു അവന്റെ സ്വഭാവം ശരിയല്ലാത്തത്കൊണ്ടല്ലേ!, അതിന് മകളുടെ വിവാഹത്തിനു
നിങ്ങളാരും പങ്കെടുത്തതുമില്ല ..... എന്നിട്ടും എന്നോടുള്ള അരിശം നിങ്ങള്‍ക്ക് തീര്‍ന്നില്ലേ"
"നീ പോടാ പട്ടീ ...ഞാന്‍ ആറു മക്കളെയേ പെറ്റിട്ടുള്ളൂ ഏഴില്‍ ഒന്ന് മരിച്ചുപോയി"
"നിങ്ങള്‍ക്ക് അങ്ങനെ പറയാം ഒരു മകന്‍പോയാല്‍ പിന്നെ വേറൊരു മകന്‍, എനിക്ക്
ഒരു ഉമ്മയും, ഉപ്പയുമല്ലെയുള്ളൂ"
"ഇല്ലാടാ നീ ഞങ്ങളുടെ മോനല്ല നീ നിനക്ക് നാട്ടില്‍ ഒരുപാട് ഉമ്മമാരും ഉപ്പമാരും കാണും"
ഇനി ഞാന്‍ എന്താ പറയുക റബ്ബേ .....ഉരുകുന്ന മനസ്സോടെ പൊഴിയുന്ന കണ്ണുനീരോടെ
അയാള്‍ കുറേനേരം അവിടെ നിന്നു പിന്നെ ചീന്തി മൂക്ക് തുടച്ച് എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് തിരിഞ്ഞ്നടന്നു ......
എതിരെ ഒരു കറുത്ത പട്ടി ചുവന്ന കണ്ണുകളുമായി ആക്രോഷത്തോടെ അയാള്‍ക്കുനെരെ ചാടി !!!
അയാള്‍ പിന്നോട്ട് ചാടി മലര്‍ന്നു നിലത്ത്പതിച്ചു അവിടെ കിടന്നുതന്നെ അയാള്‍ കൈകള്‍ കൊണ്ട് നിലത്ത് പരതി ഒരുപിടി ചരല്‍ക്കല്ലുകള്‍ വാരി തപ്പിത്തടഞ്ഞ് എഴുന്നേറ്റ് അന്തരീക്ഷത്തില്‍ തലങ്ങും വിലങ്ങും എറിഞ്ഞു !!!!!!
പൊടുന്നനെ ആകാശത്തുനിന്നും കുറേ നക്ഷത്രങ്ങള്‍ താഴേക്ക് ഉതിര്‍ന്ന് വീണു!!
അയാള്‍ കാലും കയ്യും ശൂന്യതയില്‍ കുടഞ്ഞ് ദൂരേക്ക് ഓടി ...... അയാള്‍ക്ക്‌ പിറകെ ഒരുപാട് കാക്ക'കള്‍
നിലത്തുനിന്നും നക്ഷത്രങ്ങള്‍ കൊത്തിയെടുത്ത് പാഞ്ഞു !
അയാള്‍ കണ്ണുകള്‍ ഇറുകെ അടച്ചു ചെവിയില്‍ കാക്കകളുടെ കഠോരശബ്ദം കൈകള്‍കൊണ്ട്
തന്റെ ചെവികളും പൊത്തി
"പോ ....കാക്കേ .....പോ......പോ...."
അയാള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു
കാക്കകള്‍ നക്ഷത്രങ്ങള്‍ അവിടെ ഉപേക്ഷിച്ച് അന്തരീക്ഷത്തില്‍ അലിഞ്ഞുചേര്‍ന്നു!!!
കുറേ... ആളുകള്‍ അദ്ദേഹത്തിന് ചുറ്റും
"ഹലോ ...എന്താ......എന്ത്പറ്റി ......"
ആളുകള്‍ ചോദ്യശരങ്ങളുമായി അയാള്‍ക്ക്‌ നേരെ ...
"ങ്ങെ.......ഞാന്‍ .......ആരാ......അല്ല ...ഞാനാരാ....."
"താനാരാ....."
നിലത്ത് കുത്തിയിരുന്ന് കൈകള്‍ പ്രത്യേകരീതിയില്‍ ചലിപ്പിച്ച് നിലത്ത് കാക്കകള്‍ ഉപേക്ഷിച്ച
നക്ഷത്രങ്ങള്‍ അയാള്‍ എണ്ണാന്‍തുടങ്ങി
ആളുകള്‍ ഓരോന്ന് പിറുപിറുക്കാന്‍ തുടങ്ങി
"കുന്നുംപുറത്തുള്ള ആമിനാമ്മയുടെ മകനല്ലേ,
ഇയാല്‍ എപ്പോഴാ പേര്‍ഷ്യയില്‍ നിന്നു വന്നത്"
"അതെ, ആ വീട്ടുകാരും സഹോദരങ്ങളും നല്ല വസ്ത്രള്‍ പോലും ഇടാന്‍ തുടങ്ങിയത് ഇയാല്‍
വിദേശത്ത്പോയത് മുതലാണ്‌ ഇപ്പോള്‍ എല്ലാപേരും ഓരോ നിലയിലായി"
"അതൊക്കെ പഴയ കഥ ഇയാളുടെ മകളുടെ വിവാഹം കഴിഞ്ഞകൊല്ലമല്ലേ നടന്നത്"
"ആ .... ആണെന്ന് തോന്നുന്നു .....ഇയാള്‍ക്ക് എന്ത്പറ്റി .... ...... ....."
അങ്ങനെ ആളുകള്‍ ഓരോ കാര്യങ്ങള്‍ അയവിറക്കി
ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു കുട്ടി മുന്നോട്ടുവന്നു
"ഈ മാമന്‍ ഇന്നാണ് നാട്ടില്‍ വന്നത് വണ്ടിയില്‍ പെട്ടിയും സാധനങ്ങളുമായി വണ്ടിയില്‍
വരുന്നത് ഞാന്‍ കണ്ടു"
നാട്ടുകാരുടെ സംസാരം അയാള്‍ ശ്രദ്ധിക്കുന്നില്ല ഒട്ടേറെ നക്ഷത്രങ്ങള്‍ നിലത്തുണ്ടായിരുന്നു
അതെല്ലാം അയാള്‍ ഉടുത്തിരുന്ന മുണ്ട് അഴിച്ചെടുത്തു അതിലേക്ക് നിക്ഷേപിച്ചു ഒരു ഭാണ്ഡം കണക്കേ
കെട്ടി തോളിലിട്ടു പതിയെപ്പതിയെ എഴുന്നേറ്റ്നടന്നു ആളുകള്‍ അയാള്‍ക്ക്‌ പിറകില്‍ കൂടി
കുട്ടികള്‍ കൂക്കിവിളിച്ചു ശബ്ദം അധികമായപ്പോള്‍ ആ ഭാണ്ഡം നിലത്ത് അഴിച്ചുവെച്ച്
അതില്‍നിന്നും നക്ഷത്രങ്ങള്‍ പിറക്കി ആളുകളെ എറിഞ്ഞു !!!
"വാടാ......വരിനെടാ ......ആര്‍ക്കാ വേണ്ടത് ......
ഒരെണ്ണം ഞാന്‍ ആര്‍ക്കും തരില്ലെടാ.....പട്ടികളെ .."
അയാള്‍ ആക്രോശിച്ചു .....ആളുകള്‍ ദൂരേക്ക്‌ ഓടിമാറി
വീണ്ടും കാക്കകള്‍ ...,കറുത്ത പട്ടികള്‍ ..., നക്ഷത്രങ്ങള്‍ ......
അയാള്‍ തിരിഞ്ഞോടി ഭാണ്ഡം അവിടെ ഉപേക്ഷിച്ച് !
തന്റെ മുന്നില്‍ അടഞ്ഞ വാതിലിന് പുറത്ത് വീണ്ടും അയാള്‍ കുറേ ..നേരം .....
വാതില്‍ തുറക്കപ്പെട്ടു ഉടുതുണിയില്ലാതെ ചെളിയും, ചേറും പുരണ്ട് തന്റെ മുന്നില്‍ നില്‍ക്കുന്ന
മകനെ ആ ഉമ്മ നെഞ്ചോട് ചേര്‍ത്തണച്ചു മോനെ.....പോന്നു മോനെ .......
തന്റെ തലയില്‍ കിടന്ന മസ്ലി'കൊണ്ട് അവന്റെ നെഞ്ചും മുഖവും തലയും തുടച്ച് കൊടുത്തു
എന്നിട്ട് ആ തുണിയില്‍ പൊതിഞ്ഞ് ചേര്‍ത്തണച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി
ആ ഉമ്മയുടെ ഉള്ളില്‍ നിന്നും മക്കത്തെ സംസംവെള്ളം ധാരധാരയായി കണ്ണുനീരായി
ആ മകന്റെ മേല്‍ പതിച്ചു
അയാളുടെ ഭാര്യയും കുട്ടികളും അയാളെ തിരഞ്ഞുവന്നു അവര്‍ ആരെയും അയാള്‍ തിരിച്ചറിഞ്ഞില്ല
പിന്നെ അയാള്‍ക്ക്‌ പോകാന്‍ വേറൊരു ഇടവുമില്ലായിരുന്നു
പിന്നെപ്പഴോ .....ഉമ്മയുടെ മരണം അയാള്‍ അറിഞ്ഞില്ല......ഭാര്യയും മക്കളും അയാളെ തിരഞ്ഞില്ല
നക്ഷത്രങ്ങള്‍ ശേഖരിച്ച് നാടും വീടും കടന്ന് .......സൂര്യന്‍ അസ്തമിക്കുന്ന കടലും കടന്ന് .......

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...