2013, ജനുവരി 16, ബുധനാഴ്‌ച

മാഞ്ചുവട്ടില്‍ .....



രാവിലെ പതിവുപോലെ ഓരോ കൂട്ടുകാരുടെ അടുത്തേക്ക് ചെന്ന് കുശലം ചോദിച്ചു
ഇന്നലെ രാത്രി പെയ്ത മഴയില്‍ അവരെല്ലാം നനഞ്ഞ് കുതിര്‍ന്നു കുറച്ച് ഉത്സാഹത്തോടെ എന്റെ നേരെ നോക്കി തലയാട്ടി ..... നാലുമൂട് തെങ്ങ്, ഒരു മാവ്, ഒരു പ്ലാവ്, നാലുമൂട് മാഞ്ചിയം, രണ്ടു പൂവരശ്, മൂന്നു കശുമാവ് ഇവരെല്ലാമാണ് എന്റെ ആത്മമിത്രങ്ങള്‍!

നേരംവെളുത്താല്‍ ഓരോരുത്തരുടെ അടുത്തുചെന്ന് അവരുടെ നെഞ്ചിടിപ്പ്, പള്‍സ് മുതലായവ പരിശോധിക്കും അതുകഴിഞ്ഞാല്‍ ഞങ്ങള്‍ പരസ്പരം കഥകള്‍ പറയും വിഷമങ്ങള്‍ പറയും. ഭാര്യ പറയുന്നത് എനിക്ക് വട്ടാണ്!
അതെ ഈ ദുനിയാവിലുള്ള എല്ലാ മാനവനും വട്ടാണ് അതില്‍ ഭ്രാന്ത് ഇല്ലാത്ത പാവം ഞാനും
"തെങ്ങില്‍ ഇപ്പോള്‍ കായ്ഫലം തീരെയില്ല"
മുറ്റത്തെ തൈതെങ്ങിന്റെ മുഖത്ത് മിഴികള്‍പാകി ഞാന്‍ പറഞ്ഞു തെങ്ങും ഒരു മയമില്ലാതെ എന്നെ നോക്കി
"ഞാനെന്തുചെയ്യാനാണ് നാടുമുഴുവന്‍ മണ്ടരി പടര്‍ന്നപ്പോള്‍ ഞാനും അതില്പ്പെട്ടുപോയി, മുനിസിപ്പാലിറ്റിയില്‍ നിന്നും മരുന്ന് തളിക്കാന്‍ ആളുകള്‍ വീട്ടില്‍ വന്നപ്പോള്‍ നിങ്ങളുടെ ഭാര്യ പറഞ്ഞു ഇപ്പോള്‍ വേണ്ട!, വെറും 15രൂപയ്ക്ക് മരുന്ന് തളിക്കാമായിരുന്നു"
"അതിനു മാസം 15000/രൂപ ഞാന്‍ അയച്ചുകൊടുത്താല്‍ കറണ്ട് വാടക, കുട്ടികളുടെ പഠിപ്പ്, മല്‍സ്യം, മറ്റു വീട്ടുചിലവുകള്‍, അതിന്റെ കൂടെ അയല്‍ക്കൂട്ടം, ചിട്ടി പാട്ടം ഇതെല്ലാം കഴിയുമ്പോള്‍ കയ്യില്‍ ബാക്കിയൊന്നുമുണ്ടാകില്ല അതായിരിക്കും"
"എന്നാലും എല്ലാത്തിനും പൈസയുണ്ട് ഞങ്ങള്‍ നാലുപേര്‍ക്കു വേണ്ടി 60/രൂപ മുടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലല്ലോ നിങ്ങള്‍ വന്നു ഞങ്ങളോടെ കുശലം പറയും ഞങ്ങളുടെ ആവശ്യങ്ങള്‍ ചോദിക്കും അവര്‍ അങ്ങനെയല്ല ഞങ്ങളെ തിരിഞ്ഞു നോക്കില്ല വീട്ടില്‍ ഉണ്ടാകുന്ന ഉപയോഗശൂന്യമായ സാധനങ്ങളും, വെള്ളവും ഇവിടത്തെ ചെടികള്‍ക്ക് മാത്രമേ കൊടുക്കുകയുള്ളൂ ഞങ്ങള്‍ ഓരോ മഴയും കാത്തുനില്‍ക്കണം"
"നീ പണ്ടേ ഒരു വഴക്കാളിയാണ് എപ്പോഴും പരിഭവം മാത്രമേ പറയൂ എന്റെ ഭാര്യയെപ്പോലെ, മറ്റ്മൂന്നുപേരും ഞാന്‍ ലീവിന് വന്നാല്‍ എന്നെ ഓരോന്ന് പറഞ്ഞ് ബുദ്ധിമുട്ടിക്കില്ല എന്റെ പെണ്‍മക്കളെപ്പോലെ നീ എന്റെ മകനെപ്പോലെ വികൃതി"
"അത് സമ്മതിച്ചല്ലോ മകനെപ്പോലെയാണെന്ന്, ഇനി എന്നെ വെട്ടി വിറക്‌ ആക്കില്ലല്ലോ"
"ഇപ്പോള്‍ ഭാര്യ തേങ്ങ പുറത്തുനിന്നാണ് വാങ്ങുന്നത് അതുമല്ല ഒരെണ്ണത്തിനു 12/രൂപ കൊടുക്കണം പത്രങ്ങളില്‍ തേങ്ങക്ക് വിലയിടിഞ്ഞു, താങ്ങുവില നിച്ചയിച്ചു.... പണ്ടൊക്കെ നിങ്ങള്‍ നാലുപേര്‍ നല്‍കുന്ന ഫലംകൊണ്ട് വീട്ടിലെ കറിയും, പലഹാരങ്ങളും സുഭിക്ഷമായി കഴിഞ്ഞുപോകുമായിരുന്നു"

ഞങ്ങളുടെ സംസാരം മാവ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു
"നോക്കണ്ട.....നോക്കണ്ട.... നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്"
രാത്രിമഴയില്‍ നിലത്ത് മണല്‍ പുരണ്ടുകിടന്ന ഒരു മടല്‍ കഷ്ണം തെങ്ങിന്റെ പുറത്ത് രണ്ടു തട്ട് തട്ടി മണല്കളഞ്ഞു നേരെ മാവിന്റെ അടുത്തേക്ക് ...രണ്ടു അടികൊടുത്തു
"എന്നെ എന്തിനാ തല്ലുന്നത്"
അവള്‍ പരിഭവത്തോടെ ചോദിച്ചു
"ഇപ്പോള്‍ എത്ര കൊല്ലമായി ഒരു കണ്ണിമാങ്ങയെങ്കിലും തന്നിട്ട്"
"അതിന് ഞാന്‍ എന്ത് ചെയ്യാനാണ് പൂക്കള്‍ പിടിക്കാന്‍ തുടങ്ങുമ്പോഴേക്കും മഴപെയ്യാന്‍ തുടങ്ങും പൂക്കളെല്ലാം കൊഴിഞ്ഞുപോകും"
"നിനക്ക് ഒന്ന് നേരത്തെയോ താമസിച്ചോ പൂവിട്ടാല്‍ എന്താ?"
"അതിന് ഇപ്പോള്‍ പണ്ടത്തെപ്പോലെയാണോ കാലാവസ്തയെല്ലാം മാറി; അടുത്തുനില്‍ക്കുന്ന പ്ലാവ് കൈകള്‍കൊണ്ട് എന്റെ തല മറച്ചിരിക്കുന്നത് കാണുന്നില്ലേ? അവളുടെ കൈകള്‍ ഒന്ന് രണ്ടെണ്ണം മുറിച്ചു മാറ്റിതന്നാല്‍ സൂര്യപ്രകാശമെങ്കിലും എനിക്ക് കിട്ടും"
ഇത് കേട്ടതും പ്ലാവിന് ദേഷ്യംവന്നു
"എന്റെ കൈകള്‍ മുറിച്ച് നീ അങ്ങനെ സുഖിക്കണ്ട ഞാന്‍ ആവശ്യംപോലെ തേന്‍വരിക്ക ചക്കകള്‍ കൊടുക്കുന്നല്ലോ...അവരവരുടെ കുറവ് മറച്ചുവെയ്ക്കാന്‍ മറ്റുള്ളവരുടെ മേല്‍ പഴിചാരരുത്"
"നാട്ടില്‍ വന്നാല്‍ നിങ്ങള്‍ ഓരോരുത്തരുടെ പരാതി തീര്‍ക്കാനെ എനിക്ക് സമയമുള്ളൂ എനിക്ക് ഒരുകൂട്ടം ജോലി ബാക്കികിടപ്പുണ്ട്"
"അതെന്താ അത്രയ്ക്ക് ജോലി"
പ്ലാവാണ് എന്നോട് ചോദിച്ചത്
"ഞാന്‍ മരിച്ചാലും നിങ്ങളുടെ അടുത്ത് നിങ്ങളുടെ ചുവട്ടില്‍ ഉറങ്ങണം"
"അതെങ്ങനെ"
അവര്‍ രണ്ടുപേരും എന്നെ മിഴിച്ചുനോക്കി
"സുനിതെ ....സുനിതെ......"
"എന്താ...ഈ വെളുപ്പാന്‍കാലത്ത് കിടന്നു നിലവിളിക്കുന്നത്"
എന്റെ വിളി അവള്‍ക്കു ഇഷ്ടപ്പെട്ടില്ല
"അകത്തുനിന്നും ആ കുന്താലിയും, മണ്‍വെട്ടിയും ഒന്നിങ്ങെടുത്തെ"
"ഞാന്‍ ഇവിടെ അടുക്കളയില്‍ നൂറുകൂട്ടം ജോലികളുമായി മല്ലിടുകയാണ് കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ നേരമായി, വേണമെങ്കില്‍ നിങ്ങള്‍ വന്ന് നോക്കിയെടുത്തോളൂ.......അല്ല പിന്നെ"
"ഒരുമാസം ലീവിന് വരുന്ന ഭര്‍ത്താവിനെ നിനക്കൊന്നും സഹിക്കാന്‍ പറ്റുന്നില്ല അപ്പോള്‍ പിന്നെ നാട്ടില്‍ നിക്കുന്ന ഭര്‍ത്താക്കന്മാരുടെ കാര്യം കട്ടപ്പൊകയാണെല്ലോ!"
"ഈ മനുഷ്യനെക്കൊണ്ട് തോറ്റു"
മണ്‍വെട്ടിയും, കുന്താലിയും എന്റെ മുന്നില്‍ ഒരു നീരസത്തോടെ വന്നുനിന്ന് ഒന്നുകുലുങ്ങി "കുന്താലി ഡിം..!" നിലത്ത് വീണു തേങ്ങി
"രാവിലെ എന്തിനുള്ള പുറപ്പാടാണ്"
"അത്....നീ നോക്കിക്കോ, പിന്നെക്കാണാം"
അതുമെടുത്തു മാവിന്റെയും പ്ലാവിന്റെയും ഇടയില്‍ ഒരു കുഴിയെടുക്കാന്‍ തുടങ്ങി
"നിങ്ങള്‍ എന്താ മനുഷ്യാ അവിടെ ചെയ്യുന്നേ ..ആകെ 10 സെന്റു തറയില്‍ ഉള്ള മരങ്ങളും കിണറും വീടും ഇനിയും എന്തിനുള്ള പുറപ്പാടാണ്"
"എടീ ഇവിടെ എനിക്ക് ഉറങ്ങാനുള്ള സ്ഥലം ശെരിയാക്കുകയാണ്"
"പുതിയ വീട് വെക്കാന്‍ പോകുന്നോ ഇത് നല്ല കൂത്ത്‌"
"അല്ല ഒരു കുഴിമാടം"
"പടച്ചോനേ.....ഈ മനുഷ്യന് വട്ട് മൂത്തോ?......ഓരോ അവളുമാരെ പ്രേമം, പ്രേതം എന്നൊക്കെ എഴുതി ....എഴുതി....എന്റെ ഉറക്കവും നഷ്ടമാക്കി എന്നെ ഭ്രാന്ത് പിടിപ്പിച്ചു അവസാനം സ്വന്തമായും ഭ്രാന്തായോ? ....നിങ്ങളുടെ അനുജന്മാരും, സഹോദരിമാരും നിങ്ങള്ക്ക് ഭ്രാന്താണെന്ന് പണ്ടേ വിധിയെഴുതി ഇനി നാട്ടുകാരെകൊണ്ടും പറയിപ്പിക്കണം"
"പുന്നാര ഭാര്യേ......നാട്ടുകാര്‍ക്ക് പലതും പറയാം ആ പള്ളിക്കാട്ടില്‍ മുഴുവന്‍ പലിശക്കാരനും, കള്ളനും, കൊലപാതകികളും, പിടിച്ചുപറിക്കാരനും ഉറങ്ങുന്ന മണ്ണില്‍ എനിക്ക് വയ്യ എന്റെ വിയര്‍പ്പില്‍ ഞാന്‍ സമ്പാദിച്ച ഇവിടെ , ഈ മരങ്ങളുടെ തണലില്‍ എന്റെ കുട്ടികളുടെ ബഹളം കേട്ട് അന്ത്യവിശ്രമം കൊള്ളാന്‍ ഒരിടം ഞാന്‍ ഒരുക്കുകയാണ്"
"ഞാന്‍ എന്ത് പറയും എന്റെ ബദ്രീങ്ങളെ......"
"എടീ ...നമ്മള്‍ മുജാഹിദീങ്ങള്‍ അല്ലാഹുവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കൂ മരിച്ചു മണ്ണടിഞ്ഞവരെ നീ ഇപ്പോഴും വിട്ടില്ലേ..."
"എന്ത് പറഞ്ഞാലും ഒരു സുന്നിയും മുജാഹിദും പിന്നെ ഇങ്ങനെ കുറെ വട്ടുകളും"
ഇതൊക്കെ പറയുമ്പോഴും അവളുടെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പുന്നത് ഞാന്‍ കണ്ടിരുന്നു തലയില്‍ കിടന്ന മസ്ലിയുടെ തലകൊണ്ട് അവള്‍ മൂക്കും കണ്ണുനീരും തുടക്കുന്നുണ്ട്
"അല്ലേലും നമ്മളെയൊന്നും ആ പള്ളിക്കാട്ടില്‍ കയറ്റുകയില്ല"
"വേണ്ടെടീ...., വേണ്ട..., നമ്മുടെ മുത്ത്‌ റസൂല്‍ ഉറങ്ങുന്നത് ആഇഷയുടെ (റ) വീട്ടിലാണ്"
"എങ്കില്‍ നിങ്ങള്‍ കുഴിയെടുക്കുന്ന സ്ഥലത്ത് ഒരു നാല് കുഴികൂടി എടുക്ക് ഞാനും മക്കളും നിങ്ങളുടെ അടുത്ത് കിടന്നോളാം"
"ജീവിതത്തിലോ എനിക്ക് സ്വസ്ഥതയില്ല മരിച്ചാലും നീ എന്നെ വിടില്ല"


ഞങ്ങളുടെ ബഹളംകേട്ട് അയല്‍വാസികളായ സറള ചേച്ചിയും, ജാസ്മിനും, സെലിയും മുന്നോട്ടു വന്നു
"എന്താ പെണ്ണെ അവിടെ കേട്ടിയോനും കെട്ടിയോളും ഒരു മുറുമുറുപ്പ്"
"ഇത് കണ്ടോ ചേച്ചിയേ...ഈ മനുഷ്യന്‍ കാണിക്കുന്നത് ഇതൊക്കെ ആരെങ്കിലും കാണിക്കുന്ന സംഗതിയാണോ? വല്ല സ്ഥലത്തും കേട്ടുകേള്‍വിപോലുംമുണ്ടോ?"
അവള്‍ മൂക്ക് ചീറ്റി കാര്യങ്ങള്‍ അവരോടു അവതരിപ്പിച്ചു അവരും മൂക്കത്ത് വിരല്‍ വെച്ചു
"എന്നാലും ഇക്കാ....മനുഷ്യനെ വിഷമിപ്പിക്കാന്‍ ഇങ്ങനെയൊക്കെ ചെയ്യാമോ? മരിച്ചാല്‍ ജീവിച്ചിരിക്കുന്നവര്‍ ആ കാര്യമൊക്കെ നോക്കിക്കൊള്ളും"
'സെലി' അവളുടെ ഭാഗം പറഞ്ഞ് തീര്‍ത്തു
" ഇത് ഇവിടെ കിടക്കട്ടെ 'സെലി' ഇത് കാണുമ്പോള്‍ എല്ലാപേര്‍ക്കും മരണത്തെ ഓര്‍മ്മവരണം ഇതുപോലെ ഒരുനാള്‍ നമ്മളും ...."
ജാസ്മിനും അവളുടെ ഭാഗം അവതരിപ്പിച്ചു
ഞാന്‍ ആരാ മോന്‍, പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല
അവിടെ ഒരു ബോര്‍ഡും വെച്ചു booked!!!
ഒരുമാസത്തെ ലീവ് കളിച്ചും, ചിരിച്ചും, കരഞ്ഞും........തീര്ന്നുകിട്ടി എന്റെ കൂടും കുടുക്കയും പിറക്കിക്കെട്ടി ഞാനും വിമാനത്തില്‍.... .......... മനസ്സ് ഇപ്പോള്‍ നാട്ടിലും, ഗള്‍ഫിലും അല്ലാത്ത അവസ്ഥയിലാണ് അവിടെ എത്തിയാല്‍ ജോലി എവിടെനിന്ന് തുടങ്ങണം , കുട്ടികളെയും ഭാര്യയേയും പിരിഞ്ഞുവന്ന വിഷമം ഓരോ ലീവും അവസാനിക്കാറാകുമ്പോള്‍ എന്റെ കണ്ണില്‍ നോക്കി മിണ്ടാതെ നെടുവീര്‍പ്പിടുന്ന അവളുടെ മുഖം ഇതൊക്കെ എന്നാണു ഒന്ന് അവസാനിക്കുക ഒരു രണ്ടു കൊല്ലം കടിച്ചുപിടിച്ച് നില്‍ക്കണം എന്നിട്ട് മൈരിലെ ജോലി വേണ്ട ബാക്കിയുള്ള കാലം കുടുംബസമേതം നാട്ടില്‍ കഴിയണം
ചിന്തകള്‍ അങ്ങനെ എന്നെയുംകൊണ്ട് ആകാശത്ത് വട്ടമിട്ടു.

ഒരുനിമിക്ഷം!!!
"പ്ലയിന്‍ അപകടത്തിലാണ്,! നമ്മുടെ പൈലറ്റ് നിങ്ങളെ അറിയിക്കാതെ വളരെ ശ്രദ്ധിച്ചു തകരാര്‍ പരിഹരിക്കാന്‍ പക്ഷെ കഴിഞ്ഞില്ല നമ്മള്‍ അപകടത്തിന്റെ മുനമ്പിലാണ് എതുനിമിക്ഷവും ഈ പ്ലൈന്‍ തകരാം എല്ലാപേരും പ്രാര്‍ഥിക്കുക നിങ്ങളുടെ സീറ്റിന്റെ അടിയിലുള്ള ലൈഫ്‌ജാക്കറ്റ് എടുത്തണിഞ്ഞു തയ്യാറായിരിക്കുക ആളുകള്‍ നിലവിളിക്കാന്‍ തുടങ്ങി ഒരു കുലുക്കം, ഒറ്റ സെക്കന്റ്, ഒരു തീ ഗോളമായി 316 ജീവനും, പ്രതീക്ഷയും, പ്രത്യാശയും ഒരുപിടി ചാരമായി ആകാശത്തില്‍ എവിടെയോ അലിഞ്ഞുചേര്‍ന്നു!!!
അങ്ങ് കേരങ്ങളുടെ നാട്ടില്‍ മാവിന്റെയും പ്ലാവിന്റെയും ചുവട്ടില്‍ അനാഥമായി ഒരു കുഴിമാടം....................... കുറേ കാലങ്ങളോളം എനിക്ക് വേണ്ടി കാത്തിരുന്നു .....
മാവ് പിന്നെ പൂവിട്ടില്ല ......പ്ലാവും കായ്ക്കാന്‍ മറന്നു
ഇടയ്ക്കിടെ മാവിനെയും പ്ലാവിനെയും മരങ്ങളെയും ശകാരിച്ച് ഭ്രാന്തിയായ ഒരു ഉമ്മയും അവളുടെ കുട്ടികളും.

2013, ജനുവരി 8, ചൊവ്വാഴ്ച

"ഓത്ത്പള്ളീല്‍ അന്ന് നമ്മള്‍ ......."

"ഓത്ത്പള്ളീല്‍ അന്ന് നമ്മള്‍ ......."



"അസ്സലാത്ത് ഹൈറും മിന -നൌമും
അസ്സലാത്ത് ഹൈറും മിന -നൌമും
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍
ലാഇലാഹ ഇല്ലള്ളാഹ്"
പള്ളിയില്‍ സുബഹി ബാങ്ക് കൊടുത്തു
"മോനെ, ഡാ.....എഴുന്നേറ്റെ"
മൂടിപ്പുതച്ച് കിടന്ന എന്റെ ചന്തിയില്‍ രണ്ട് തട്ടും തോള്‍ ഭാഗത്ത്‌ പിടിച്ച് രണ്ട് കുലുക്കും
ഞാന്‍ എഴുന്നേല്‍ക്കുന്നത് വരെ അവിടെ നില്‍ക്കാന്‍ ഉമ്മുമ്മാക്ക് സമയമില്ല
അടുത്ത പുരയില്‍ കടന്ന് ഇതേ പ്രകടനം ആവര്‍ത്തിക്കുന്നു അവിടെ ആസ്യ, എന്റെ പ്രായം
ഒന്നാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ മദ്രസയില്‍ എന്റെ ക്ലാസ്സിലാണ് പഠിച്ചിരുന്നത്
ഒരു അകന്ന ബന്ധു

"ആസിയാ........ആസിയാ.....കെട്ടിക്കാനായി എന്നിട്ടും കിടന്നുറങ്ങുന്നത് കണ്ടില്ലേ;
നേരം മോന്തിയായി ബോധമില്ലാത്ത അവളുടെ ഒരു ഉറക്കം"
സുബഹി ബാങ്ക് വിളിച്ചാല്‍ അന്നേരം എഴുന്നെല്ക്കണം അല്‍പ്പം താമസിച്ചാല്‍ ഉമ്മുമ്മായുടെ ഭാഷയില്‍
മോന്തിയായി (സന്ധ്യ)
ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല!
എന്ന് എന്റെ ഉപ്പയും ഉമ്മയും ഉമ്മുമ്മാക്ക് കൂട്ടിനായി എന്നെ ഏല്‍പ്പിച്ചോ അന്ന് തുടങ്ങിയതാണ്
എന്റെ കഷ്ടകാലം.
എന്റെ വീട്ടില്‍ നിന്നും ആറു കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്
ഞങ്ങള്‍ ഏഴ് കുട്ടികളില്‍ മൂന്നാമന്‍ ഞാന്‍, എന്നെ നേര്‍ച്ചയായി പിടിച്ച് തലയ്‌ക്കുഴിഞ്ഞ് ഉമ്മ
അവരുടെ ഉമ്മയുടെ കയ്യില്‍ കൊടുത്തു.
"ഇവന്‍ ഉമ്മാക്ക് കൂട്ടായിരുന്നോട്ടെ"
ഈ ഉമ്മുമ്മ എന്നെ കഷ്ടപ്പെടുതുന്നത് കാണുമ്പോള്‍ എനിക്ക് അങ്ങനെയാണ് തോന്നുന്നത്


ഞാനും ആസിയായും ഉറക്കം എഴുന്നേറ്റാല്‍ അവളുടെ തലയില്‍ ഒരു സ്ക്കാര്‍പ്പും
എന്റെ തലയില്‍ ഒരു കാച്ചെണ്ണയുടെ മണമുള്ള തോര്‍ത്തും കെട്ടി എന്റെ കയ്യില്‍ ഒരു ടോര്‍ച്ചും
അവളുടെ കയ്യില്‍ ഒരുകൂട്ടം താക്കോലും
ഇതും വാങ്ങി രണ്ടുപേരും ഇരുട്ടത്ത്‌ നടന്നു നീങ്ങും......
മുന്നില്‍ നടന്നു ഞാന്‍ ടോര്‍ച്ച് തെളിക്കും
എന്റെ അടുത്ത കൈയ്യില്‍ പിടിച്ച് തട്ടിയുരുമ്മി ആസിയയും
ഇടയ്ക്കിടയ്ക്ക് അവളുടെ കൈയ്യില്‍ ഇരിക്കുന്ന താക്കോല്‍ക്കൂട്ടം അനങ്ങും
ഞാന്‍ അവളെ വഴക്ക് പറയും രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് സുബഹി ബാങ്ക് കേള്‍ക്കുമ്പോള്‍
ഒന്ന് മയങ്ങാം എന്ന് കരുതുന്ന പട്ടി എങ്ങാനും ഈ ശബ്ദം കേട്ടാല്‍
അവന്റെ ഉറക്കം നഷ്ടപ്പെടുത്തിയതിന്റെ ദേഷ്യം ഞങ്ങള്‍ സഹിച്ചോളണം
പിന്നെ പേടിച്ച് ഉറക്കെ നിലവിളിക്കുന്ന ഞാങ്ങളെയാകും ഗ്രാമവാസികള്‍
കണികാണുക.


അല്ല, എങ്ങോട്ടാ ഞങ്ങളുടെ പോക്ക് !!!
ഒരു 200 മീറ്റര്‍ അപ്പുറത്ത് എന്റെ മാമമാര്‍ വാങ്ങിക്കൂട്ടിയ തെങ്ങിന്‍തോപ്പ്
അവിടെ കൊഴിഞ്ഞ് വീഴുന്ന തേങ്ങകള്‍ ഓലകള്‍ ഇതൊക്കെ ടോര്‍ച്ച് തെളിച്ച് നോക്കിയെടുത്ത്
ആള്‍പ്പാര്‍പ്പില്ലാതെ കിടക്കുന്ന വീട്ടില്‍ ശേഖരിക്കണം അതിനാണ് അവളുടെ കൈയ്യില്‍ താക്കോല്‍ക്കൂട്ടം
നേരം വെളുത്താല്‍ അവിടെ ചുറ്റുഭാഗത്തുള്ള വീട്ടുകാര്‍ വീണുകിടക്കുന്ന തേങ്ങയും, ഓലയും
എല്ലാം എടുത്തുകൊണ്ട് പോകും ഇന്നത്തെ കാലമൊന്നുമല്ല അന്ന് അങ്ങനെയൊക്കെയാണ്
ഒരു തേങ്ങാ, ഒരു ഓല അതെല്ലാം വളരെ വിലപിടിപ്പുള്ള അമൂല്യ സമ്പത്താണ് .
ആറേഴ് ഏക്കര്‍ തെങ്ങിന്‍തോപ്പ് അത് അവസാനിക്കുന്നത് വിജനമായ കണ്ണെത്താദൂരത്തോളം
പരന്നുകിടക്കുന്ന പാടശേഖരത്തിലേക്ക്, സുബഹി ബാങ്ക് കേട്ടാലും ഇരുട്ട് മാറിക്കിട്ടാന്‍
പിന്നെയും ഒരു മണിക്കൂര്‍ എങ്കിലും കഴിയും
ഇരുട്ടിലേക്ക് നോക്കുമ്പോള്‍ തന്നെ നാനും അവളും പേടിച്ച് വിറയ്ക്കും
പട്ടികളുടെ കണ്ണില്‍ പെടാതെ അവിടെ ചെന്നെത്തിയാല്‍ ആദ്യം വീട് തുറന്ന് ഉള്ളില്‍ കടന്ന് വാതില്‍ അടക്കും പേടിച്ച് പരസ്പരം കെട്ടിപ്പിടിച്ച് അതിനുള്ളില്‍ ഇരിക്കും
പുറത്തെക്കാള്‍ ഭയാനകമാണ് വീടിന്റെ ഉള്ളിലെ അവസ്ഥ അകത്തു കറണ്ട് ഇല്ല
തട്ടിന്‍പുറത്ത് നരിചീറുകളുടെയും, മരപ്പട്ടികളുടെയും, എലികളുടെയും കലാപരിപാടികളാണ്!
എന്റെ കയ്യിലുള്ള ടോര്‍ച്ച് പേടിച്ച് ഞങ്ങള്‍ തെളിക്കാറില്ല ...........പിന്നെ കുറേനേരം
വീടിനുള്ളില്‍ പ്രകാശം കടന്നുവരുമ്പോള്‍ പുറത്തിറങ്ങി ജോലിയില്‍ മുഴുകും ഞങ്ങള്‍ ഒരു സൈഡില്‍ നിന്നും ഓരോന്ന് ശേഖരിച്ച് തുടങ്ങുമ്പോള്‍
അടുത്ത സൈഡില്‍ നിന്നും അയല്‍ക്കാരും ശേഖരിച്ച് കൊണ്ടുപോകാന്‍ തുടങ്ങും


പിന്നെ വീട്ടിലെത്തിയാല്‍ പല്ല് തേയ്ക്കുക കുളിക്കുക എല്ലാം കഴിഞ്ഞ്
മദ്രസയിലെയ്ക്ക്‌ ഒരു ഓട്ടമാണ്, ഞാന്‍ ബോയ്സ് സ്കൂളില്‍ ആണ് പഠിക്കുന്നത്
അതുകൊണ്ട് തന്നെ മദ്രസയാണ് എനിക്ക് സ്കൂളിനെക്കാളും ഇഷ്ടം
ഇവിടെ കണ്ണുകളില്‍ തളിരിടുന്ന നിഷ്കളങ്കമായ പ്രണയമുണ്ട്
നല്ല സുഹൃത്ത്ബന്ധമുണ്ട്
ഷെഡാ....., ഇവന്‍ ഈ കുഞ്ഞ്പ്രായത്തിലേ ഇതൊക്കെ തുടങ്ങിയോ!
നിങ്ങള്‍ മൂക്കത്ത് വിരല്‍വെയ്ക്കാം അതേ...., എന്താ പറയുക
കുഞ്ഞ് മനസ്സിലിരുന്ന് ചില മുഖങ്ങള്‍ വിങ്ങുന്നത് കാണാം അതിന് എന്ത് പേര് വിളിക്കണം
എന്ന് എനിക്കറിയില്ല
അന്ന്, കുട്ടിക്കാലത്ത് ഒരു മായികാ ലോകത്താണ് സഞ്ചാരം
ആ സഞ്ചാര പഥത്തില്‍ ചില കുമിളകള്‍ മായാതെ മറയാതെ ഇപ്പോഴും അവശേഷിക്കുന്നു
എങ്കില്‍ .....അതിന് എന്ത് പേരാണ് നല്‍കുക
മനസ്സില്‍ അത് ഓര്‍ക്കുമ്പോള്‍പോലും ഉണ്ടാകുന്ന തിരയിളക്കം അതിനെ വരികളില്‍ നിരത്തുക ....
കഴിയുന്നില്ല .....കളിയും, ചിരിയും, ഖായിദ കീറലും പിടിച്ച് മുന്നോട്ട്തള്ളി ഓടുന്നതും.......
റബ്ബേ .....എന്തിന് നീയെന്നെ പനപോലെ വളര്‍ത്തി !
ആ കുട്ടിക്കാലത്തിന്റെ മധുരം, അതിന്റെ സുഖം, കരളിന്റെ പിടച്ചില്‍ ഇതൊക്കെ വഴികളില്‍
എവിടെയൊക്കെയോ പൊഴിഞ്ഞുപോയി......
എന്റെ എതിര്‍വശത്ത് ഉള്ള ബഞ്ചിലാണ് "ഷാനിബ"
അവളുടെ തൊട്ടടുത്ത് ആസിയ
എന്റെയും ശാനിബയുടെയും കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക് പരസ്പരം
ഉടക്കും ചിലപ്പോള്‍ അവളുടെ ഓറഞ്ചു പോലുള്ള മുഖത്ത് ഒരു ചിരിയുടെ മത്താപ്പ് പടരും
അങ്ങനെ ...ഓരോ പുലരിയും കടന്ന് ...കടന്ന് ....പോയി
ഒരുനാള്‍ മദ്രസ്സ വിട്ടുവരുമ്പോള്‍ ആസിയ എന്റെ കൈയ്യില്‍ ഒരു കത്ത് തന്നു
"ഇത് ഷാനിബ തന്നതാണ്; ഞാന്‍ ഇതൊക്കെ അറിയുന്നില്ല എന്നാണു നീ കരുതിയത്‌ അല്ലെ?"
എനിക്ക് കത്ത് വായിക്കാന്‍ ധൃതിയായി വീട്ടിലെത്തി മുറിക്കുള്ളില്‍ കടന്ന് കത്ത് തുറന്നുനോക്കിയതും
ഞാന്‍ ഞെട്ടി !
യാ ഇലാഹീ ഇത് എന്തൊരു ഹലാക്കിന്റെ ഭാഷയാണ്‌
മലയാളമാണ് പക്ഷെ ഒന്നും വായിക്കാന്‍ എന്നെക്കൊണ്ട് പറ്റുന്നില്ല
ഞാന്‍ ആസിയായുടെ കൈയ്യില്‍ കത്തുകൊടുത്തു അവള്‍ക്കും കഴിഞ്ഞിരുന്നില്ല
അവളാണ് എന്നോട് പറഞ്ഞത് ഷാനിബക്ക് എന്നോട് പ്രണയമാണ്
ആ പ്രണയം തിളച്ചുമറിഞ്ഞപ്പോള്‍ ഉടലെടുത്ത ലാവയാണ് ഈ കത്ത് രൂപത്തില്‍ എന്റെ മുന്നില്‍
ആദ്യത്തെ പ്രണയലേഖനം മനസ്സിലാകാത്ത ഭാഷയില്‍ എന്റെ മുന്നില്‍
പ്രണയത്തിന് മനസ്സിലാകാത്ത ഭാഷയാണ്‌ എന്ന് അന്ന് ഞാന്‍ കണ്ടുപിടിച്ചു യുറീക്കാ...............!


അന്ന് സ്കൂള്‍ കഴിഞ്ഞ് ഞാന്‍ വീട്ടില്‍ എത്തുമ്പോള്‍
ആസിയായുടെ ഉമ്മയും, ഇത്തായും വീട്ടിലുണ്ട് അവര്‍ അവളെ അവരുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ട് പോകുന്നു
ആസിയ എന്റെ മുഖത്ത്നോക്കാതെ അവളുടെ ഡ്രസ്സുകളും, പുസ്തകങ്ങളും എടുത്ത്
അവളുടെ ഇത്തായുടെ കൈപിടിച്ച് ഇറങ്ങിപ്പോയി!!!
പിന്നീട് ഉമ്മുമ്മ അയല്‍ക്കാരോടു പറയുന്നതാണ് ഞാന്‍ കേള്‍ക്കുന്നത്
"അവള്‍ വലുതായി ഇനി അവളുടെ വീട്ടില്‍ നില്‍ക്കട്ടെ;
ഇവിടെ ഒരു ആണ്‍ചെക്കന്‍ വലുതായി വരുന്നു"
അതോടെ മദ്രസയിലെ പഠിപ്പും ആസിയാ നിര്‍ത്തിയിരുന്നു.
കത്തുകള്‍ കൈമാറാന്‍ ആളുകള്‍ ഇല്ലാതിരുന്നത് കൊണ്ടാകാം ഷാനിബ
ആ ജോലി നിര്‍ത്തി വെറും ഒരു ചിരിയില്‍, അല്ലെങ്കില്‍ കണ്ണുകള്‍ കൊണ്ട് കഥപറഞ്ഞും
ഞങ്ങളുടെ പ്രണയം പൂക്കാതെ, കായ്ക്കാതെ മുന്നോട്ട് ....മുന്നോട്ട് ....യാത്രതുടര്‍ന്നു
നോമ്പിനും പെരുന്നാളിനും മദ്രസ പരീക്ഷ കഴിഞ്ഞ് അടച്ചുപൂട്ടി.
നോമ്പും, പെരുന്നാളും കഴിഞ്ഞ് മദ്രസ വീണ്ടും തുറന്നു
പുതിയ ക്ലാസ്സിലേക്ക് ഞങ്ങള്‍ പ്രവേശിക്കുമ്പോള്‍ ഷാനിബ ഉണ്ടായിരുന്നില്ല
ഓരോ ദിവസവും ഞാന്‍ അവളെ പ്രതീക്ഷിച്ചു ..കൂട്ടുകാരോട് അന്വേഷിച്ചു
അവസാനം ഞാന്‍ ആ സത്യം മനസ്സിലാക്കി പൂമ്പാറ്റയോട് മല്ലിടാന്‍ അവളുടെ ശരീരവും
തയ്യാറായിക്കഴിഞ്ഞു.
പാകമാകാത്ത മനസ്സുമായി അവളുടെ ശൂന്യത നിറച്ച ചിന്തകള്‍ നെഞ്ചിലേറ്റി
ഒന്നോ രണ്ടോ മാസങ്ങള്‍ മാത്രം ഞാനും മദ്രസയുടെ ബഹളങ്ങളില്‍നിന്നും വിട്ടൊഴിഞ്ഞ്
തിരിഞ്ഞുനോക്കാതെ പടികള്‍ ഇറങ്ങുമ്പോള്‍
ഖല്‍ബില്‍ കുളിരുകോരിയിട്ട അവളുടെ നോട്ടവും, മുഖത്തെ ചിരിയും
എന്റെ നെഞ്ചോരം ചേര്‍ത്ത് പിടിച്ചിരുന്നു ...........


"അലിഫ്‌ ,........ബാഹ്..., താഹ് ...., ജീമ്................
വഴിയോരത്തെ മദ്രസകളില്‍ കുട്ടികളുടെ ആരവം കേള്‍ക്കുന്നു
എഴുതിത്തീര്‍ത്ത ഈ കടലാസ്സു തുണ്ടില്‍ നിന്റെ മുഖം തെളിയുമ്പോള്‍
അടര്‍ന്നു വീഴുന്ന എന്റെ കണ്ണുനീര്‍ തുള്ളികള്‍ക്ക്, എന്റെ മനസ്സിന് ഒരു മദ്രസ്സക്കാലത്തിന്റെ
മധുരമായ സ്മരണ മാത്രം.

2013, ജനുവരി 2, ബുധനാഴ്‌ച

പകലറിയാതെ

പകലറിയാതെ


ഗൂഡല്ലൂര്‍ നിന്നും വണ്ടി കയറ്റം കയറുമ്പോള്‍
വലത്തോട്ട് നീലഗിരി നേരെ ഊട്ടി ചൂണ്ടുപലക വഴിയറിയിച്ചു
ഞാന്‍ അവളുടെ മുഖത്തുനോക്കി ആഗ്യരൂപത്തില്‍ ചൂണ്ടുപലകയിലേക്ക് മിഴികള്‍ പായിച്ച്
അവളുടെ ശ്രദ്ധക്ഷണിച്ചു
എന്റെ ചുമലിലേക്ക് ചാഞ്ഞ് അവള്‍ സ്റ്റിയറിങ്ങില്‍ ഇരുന്ന എന്റെ കയ്യില്‍ പതിയെ തലോടി.....
"എങ്ങോട്ട് പോകണം എന്നത് നിനക്ക് തീരുമാനിക്കാം"
"യൂക്കാലിപ്സ് മരങ്ങളുടെ താഴ്വരയായ നീലഗിരി? അതോ തണുപ്പിനെ പുതച്ച് കണ്ണുകളില്‍ മയക്കം നടിക്കുന്ന തടാകങ്ങളുടെ, നീലക്കുറിഞ്ഞിയുടെ, പൂക്കളുടെ നഗരമായ ഊട്ടി?"
എന്റെ കയ്യില്‍നിന്നും അവളുടെ കൈകള്‍ സ്വതന്ത്രമാക്കി എന്റെ മുഖത്തില്‍ ചേര്‍ത്ത് പിടിച്ച്
തെരുതെരെ ചുംബനം ചൊരിഞ്ഞ് തല എന്റെ ചുമലില്‍ ചേര്‍ത്ത് എന്റെ കാതില്‍ മെല്ലെ പറഞ്ഞു
"എല്ലാം നിന്റെ ഇഷ്ടം എനിക്ക് മാത്രമായി ഒന്നുമില്ല ഈ വണ്ടിയെ എവിടെയും നിര്‍ത്താതെ
മലനിരകള്‍ കടന്ന്, അരുവികള്‍ കടന്ന്, പുഴകള്‍ കടന്ന് ഇങ്ങനെ പോകട്ടെ ഒരേ ഒരു നിര്‍ബന്ധമേയുള്ളൂ ഒപ്പം നീയും ഉണ്ടായിരിക്കണം"
"ജീവിതം ഒന്നേയുള്ളൂ ബന്ധങ്ങളെയും, മനോവേദനകളെയും കൂട്ടുപിടിച്ച് കരഞ്ഞും, കരയിച്ചും
തീര്‍ക്കാനുള്ളതല്ല"
"ഞാനും അതൊന്നും ഇപ്പോള്‍ ഓര്‍ക്കുന്നില്ല ഈ യാത്രയില്‍ ലോകം അങ്ങ് അവസാനിച്ചിരുന്നെങ്കില്‍
എന്ന് ഞാന്‍ ആശിക്കുകയാണ്"
വണ്ടി ശ്വാസം വലിച്ച്....വലിച്ച് .....ഓരോ ഹെയര്‍പിന്‍ വളവുകളും കടന്ന് മുന്നോട്ട് പോകുമ്പോഴും, തുറന്നിട്ട ഗ്ലാസ്സില്‍ക്കൂടി കടന്നുവരുന്ന മന്ദമാരുതന്‍ അവളുടെ കുറുനിരകളില്‍ ഊഞ്ഞാല് കെട്ടി. അത് പാറിപ്പറന്ന് അവിടമാകെ സണ്‍സില്‍ക്കിന്റെ പരിമളം പരത്തി എന്റെ മുഖത്ത് ഒരു പ്രത്യേക താളത്തില്‍ സ്പര്‍ശനം ഏല്‍പ്പിച്ചു
ചെറുതായി ചരിഞ്ഞ് ഞാന്‍ എന്റെ ചുമലില്‍ ആശ്രയംകണ്ടിരുന്ന അവളുടെ മുഖത്തെ ഒരു കൈകൊണ്ടു അടുപ്പിച്ച് നെറ്റിയില്‍ ചുംബനങ്ങള്‍ നല്‍കാന്‍ മറന്നില്ല
വല്ലാത്തൊരു നിര്‍വൃതി, ആനന്ദം തണുപ്പിനെ പുണര്‍ന്ന് കാറ്റിന്റെ സംഗീതത്തിനൊത്ത് തന്റെ മേനി
മുഴുവന്‍ ചലിപ്പിച്ച് കാറ്റാടി മരങ്ങളും യൂക്കാലിപ്സ് മരങ്ങളും ഞങ്ങളുടെ വരവിനെ സ്വാഗതം ചെയ്തു
വണ്ടി കടന്നുവന്ന മലനിരകള്‍ക്കു താഴെ കട്ടപിടിച്ച കോടമഞ്ഞ് താഴേക്കു കണ്ണുകള്‍ പായിച്ച അവള്‍
"ഹോ ....എന്തോരം കാര്‍മേഘങ്ങള്‍ നമുക്കുതാഴെ; ഇത്രയും ഉയരങ്ങള്‍ താണ്ടിയാണ് നമ്മുടെ വണ്ടി
കടന്നുവന്നത് എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല"
"അതെ, താഴെനോക്കിയാല്‍ ഭീതിയാകും ഇനി ഒരിക്കലും ആ താഴ്ചയിലേക്ക് തിരിച്ചുപോകാന്‍ എന്റെ
മനസ്സ് അനുവദിക്കുന്നില്ല; ഈ ഉയര്‍ന്ന കുന്നുകള്‍ ഒന്നൊന്നായി കീഴടക്കി സമതലത്തില്‍ എത്തണം
മഞ്ഞും, മേഘങ്ങളും, തണുപ്പും പുതച്ച് പരസ്പരം നെഞ്ചിലെ ചൂടേറ്റ് ശൂന്യതയില്‍ അലിഞ്ഞ് ചേരണം"
അവള്‍ വണ്ടി നിര്‍ത്താന്‍ എന്നോട് ആവശ്യപ്പെട്ടു ഒഴിഞ്ഞ പാതയോരത്ത്
വണ്ടി നിര്‍ത്തി അവളുടെ കണ്ണുകള്‍ തണുപ്പിലും നന്നായി പ്രകാശിച്ചിരുന്നു. ഈ കണ്ണുകള്‍ ആയിരുന്നില്ലേ എന്നെ ഇവളിലേക്ക് അടുപ്പിച്ചത് എന്റെ നോട്ടത്തെ അവള്‍
വാക്കുകള്‍കൊണ്ട് ഭേദിച്ചു
"എന്താ ഇങ്ങനെ നോക്കുന്നത്"
"നിന്റെ കണ്ണുകളുടെ തിളക്കം, അതില്‍ രണ്ടു സമുദ്രങ്ങള്‍ ഈ സമുദ്രത്തില്‍ നിന്നും ഒരുപാട് തണുത്ത
ജലം കോരിയെടുത്ത് എനിക്ക് ദാഹം തീരുവോളം കുടിക്കണം"
"ഉം...., കള്ളന്‍, എന്നെ വീഴ്ത്തിയ പഞ്ചാരപുരട്ടിയ സാഹിത്യം'
"അതിന് നീയും മോശമായിരുന്നില്ല എന്റെ കണ്ണുകളെ കുറിച്ച് ഒരിക്കല്‍ എഴുതിയില്ലേ ......അതിനും
ഒരുപാട് മുമ്പേ..........ഈ സ്നേഹം തുളുമ്പുന്ന നിന്റെ ഹൃദയം സ്വന്തമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു"
"എന്റെ ചെറിയ ...ചെറിയ വട്ട് രചനകള്‍ സോഷ്യല്‍ നെറ്റില്‍ പ്രസിദ്ധീകരിക്കുമ്പോള്‍
അതിനൊക്കെ നീ നല്‍കിയിരുന്ന പ്രോത്സാഹനങ്ങള്‍ അങ്ങനെ ....അങ്ങനെ നിന്നെ ഞാനും
ശ്രദ്ധിച്ചിരുന്നു"
നമ്മുടെ കൂട്ടുകാരില്‍ ആര്‍ക്കും തിച്ചറിയാന്‍ കഴിയാതിരുന്ന നിന്റെ വരാല്‍മീന്‍പോലെ തെന്നി..
തെന്നിയുള്ള ഒഴിഞ്ഞ്മാറ്റം എന്നെ പലപ്പോഴും നിരാശയില്‍ കൊണ്ടെത്തിച്ചിരുന്നു"
"പ്രണയം ഒരു അനുഭൂതിയാണ് ഇണയെ തന്നിലേക്ക് അടുപ്പിക്കാനുള്ള സൂത്രപ്പണി അതിനിടയില്‍
കൂട്ടുകാരുടെ കടന്നുകയറ്റം അസഹ്യമായിരുന്നു എന്നും ഞാന്‍ ഏകാന്തതയാണ് ഇഷ്ടപ്പെട്ടത്
അവിടെ എന്നെപ്പോലെ ഏകാന്തതയുടെ കൂട്ടിരിപ്പ്കാരനായ ഒരു സുഹൃത്ത്‌ അതാണ്‌ ഞാന്‍ നിന്നില്‍ കണ്ടത്"
"അവിടെനിന്നും പ്രണയത്തിലേക്കുള്ള പരകായ പ്രവേശം നിന്റെ ധൈര്യവും, സ്നേഹവും എന്നെ അത്ഭുതപ്പെടുതുകയായിരുന്നു"
സൂര്യന്‍ അങ്ങ് താഴെ സമതലവും കടന്ന് മഞ്ഞുപാളികള്‍ക്കിടയില്‍ പായ്‌വിരിച്ചു നിര്‍ത്തിയിട്ട വണ്ടിയില്‍ പാര്‍ക്ക്‌ലൈറ്റ്‌ മഞ്ഞവെളിച്ചം തൂകി മുന്നോട്ടു ഞരങ്ങിയും പിന്നോട്ട് പാഞ്ഞും
കടന്നുപോകുന്ന വണ്ടികളില്‍നിന്നും ഇടയ്ക്കിടെ ഡ്രൈവര്‍മാരുടെ പാട്ടും
യാത്രക്കാരുടെ കലമ്പിച്ച ശബ്ദങ്ങളും ഞങ്ങളുടെ പ്രണയ സാഗരത്തിന്റെ തിരകള്‍ മുറിക്കാന്‍ കഴിയാത്ത നിരാശയില്‍ ചിഹ്നം വിളിച്ച് കടന്നുപോകുന്നു
"ഇരുട്ട് കട്ടപിടിക്കുന്നു എന്തിനാണ് നമ്മള്‍ ഈ വിജനതയില്‍ ............വണ്ടി മുന്നോട്ടു പോകരുതോ?"
അവളെ എന്റെ നെഞ്ചിലേക്ക് ചേര്‍ത്തണച്ച് ചോദിച്ചു
"വേണ്ട, ഈ രാത്രി മലനിരകളില്‍ മഞ്ഞിന്റെ കൂടാരത്തില്‍ പുലരുവോളം ഉറങ്ങാതെ നിന്നെനോക്കി
നിന്റെ കരവലയതിന്റെ സുരക്ഷയില്‍ പേടിയില്ലാതെ ..............ഇങ്ങനെ......"
"പ്രണയം ഭ്രാന്താണോ?"
"അതെ....!"
"എത്രത്തോളം"
"ഈ കുന്നുകളോളം"
"അപ്പോള്‍ .....നമ്മള്‍ ...."
"അതെ.....ഭ്രാന്തനും.....ഭ്രാന്തിയും.... ഹ....ഹ...ഹ... നമുക്ക് രാത്രിയെ ഭയമില്ല, ഇരുട്ടിനെ ഭയമില്ല
തണുപ്പിനെ പേടിയില്ല ലോകത്തിലെ എല്ലാ പ്രതിബന്ധനങ്ങളും നമുക്ക് ഒന്നുമല്ല, നമ്മള്‍
സ്വതന്ത്രരാണ്"
നിര്‍വചിക്കാന്‍കഴിയാത്ത അനുഭൂതി അവളുടെ കണ്ണുകളില്‍ ഞാന്‍ ദര്‍ശിച്ചു
പ്രണയത്തിന്റെ മൊഴിമുത്തുകള്‍ ഇത്രത്തോളം ഹൃദിസ്ഥമാക്കിയ അനുരാഗത്തിന്റെ ദേവതയോ ....
ആരാണ് ഇവള്‍ !!!
ഞാന്‍ ഉത്തരം തെടുകയല്ല അനുഭവിക്കുകയായിരുന്നു.


"ആരോ ഒരുക്കിയ അഗ്നികുന്ധങ്ങളില്‍ സാക്ഷിയായി അനേകരെ നിരത്തി നിര്‍ത്തി
എഴുതിവെച്ച പുസ്തകത്താളുകളിലെ മന്ത്രങ്ങള്‍ ചരടില്‍ കോര്‍ത്ത്‌ മരണം വരെ നിന്നെ ...അവനെ ..
സഹിച്ച്കൊള്ളാം എന്ന് കനത്ത പുസ്തകത്തില്‍ കയ്യൊപ്പിട്ട് അടഞ്ഞ മുറികളില്‍ കാമം
കരഞ്ഞ്തീര്‍ത്തു കണ്ണീരുകുടിച്ച് മനുഷ്യവര്‍ഗ്ഗത്തിന്റെ പരമ്പര നിലനിര്‍ത്താന്‍ രാത്രിയും, പകലും
നെട്ടോട്ടമോടി വിയര്‍ത്ത്, കരിപിടിച്ച് അവസാനിപ്പിക്കാന്‍ മനസ്സില്ലാത്ത ഞാനും.....നീയും,
ചന്ദ്രികേ...."
"ഉം,"
"നമുക്ക് ലക്ഷ്യങ്ങളില്ല നേരം, ഇരുട്ടട്ടെ ....വെളുക്കട്ടെ ...ഈ കുന്നുകളും, മരങ്ങളും, എല്ലാം
നശിക്കട്ടെ ...പ്രണയത്തിനു ചിറകുകള്‍ മുളച്ച്, വരുന്ന പ്രഭാതം ജാതിയും, മതവുമില്ലാത്ത
മതില്‍ക്കെട്ടുകള്‍ ഇല്ലാത്ത കടമയും, കടപ്പാടുകളും ഇല്ലാത്ത ഒരു ലോകത്തിലേക്ക്‌ പുലര്‍ന്നെങ്കില്‍..."
"ഡാ....., നമ്മള്‍ താമസിച്ചുപോയോ?"
"എന്തിനു!"
"ഈ വഴി തിരഞ്ഞെടുക്കാന്‍"
"ഇരുട്ട് ഇനിയും ബാക്കിയുണ്ട്"
"നമ്മള്‍ യാത്ര തുടരുകയല്ലേ?"
"അതെ, നമുക്ക് പോകാം .....പുതിയൊരു പുലരിയിലേക്ക്"
ഒരുമാത്ര ഞങ്ങള്‍ ഇരുട്ടിലേക്ക് കൈപിടിച്ച് കടന്നിറങ്ങി
ദേഹങ്ങള്‍ തണുപ്പിനെ മറികന്നു ഇലകളില്‍ പറ്റിയിരുന്ന മഞ്ഞുത്തുള്ളികള്‍
തണുപ്പിന് പകരം ചൂടുപകര്‍ന്നു
കാറ്റാടിമരത്തിന്റെ ചില്ലയില്‍ ഇണക്കുരുവികള്‍ ഒളികണ്ണിട്ട് ഉറക്കച്ചടവോടെ ഞങ്ങളെ നോക്കി!
ആരാണ് ഇവര്‍ ആരും കടന്നുവരാത്ത ഈ താഴ്വരയില്‍ രാത്രിയെ പേടിയില്ലാതെ
ഞങ്ങളെപ്പോലെ......................................
കുന്നും മലകളും താഴ്വരകളും കടന്ന് പരസ്പരം കൈപിടിച്ച് പ്രണയത്തിന്റെ
മഹാസാഗരം തേടി ചന്ദ്രികയും................ഞാനും,
പിന്നെ ഇരുട്ടുമാത്രം....!!!
വെളിച്ചം സൂര്യനൊപ്പം അടുത്ത പ്രഭാതത്തില്‍ മലനിരകളില്‍ ഉറക്കമുണര്‍ന്നു
ഇതൊന്നുമറിയാതെ.

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...